പൊലീസുകാരുടെ വർധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മർദ്ദമെന്ന് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്


പൊലീസുകാരുടെ വർധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മർദ്ദമെന്ന് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സമ്മർദ്ദം കാരണം പൊലീസിന്റെ ജോലി കഠിനമാകുന്നുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസിൽ ആത്മഹത്യ കുറയ്ക്കാനുള്ള മാർഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ആഭ്യന്തരവകുപ്പും ജോലി ഭാരം സമ്മതിക്കുന്നത്. സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വർധിക്കുന്നത് സമീപകാലങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചത്.  ആത്മഹത്യയും മാനസിക സമ്മർദ്ദവും കുറയ്ക്കാൻ ഒൻപത് നിർദ്ദേശമാണ് ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയത്.പൊലീസിൽ ആത്മഹത്യ വർധിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുർന്നാണ് ഡിജിപിയോട് സർക്കാർ റിപ്പോർട്ട് ആശ്യപ്പെട്ടത്. 2019 ജനുവരി മുതൽ ഈ വർഷം സെപ്തംബർ 30വരെയുള്ള ആത്മഹത്യ കുറിച്ച് ഇൻറലിജൻസാണ് പഠനം നടത്തിയത്. 69 ആത്മഹത്യകള്‍ നടന്നുവെന്നും കുടുംബ പ്രശ്നങ്ങളാണ് ഇതിൽ 30 പേരേയും മരണത്തിന് കാരണമെന്നും കണ്ടെത്തിയിരുന്നു. ജോലിയിലെ പരിമുറുക്കമാണ് കുടുംബ പ്രശ്നങ്ങള്‍ക്കുള്ള കാരണമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മാനസിക സംഘർഷം കാരണം 20 ഉം, അമിത ജോലി ഭാരം കാരണം 7 പേരും ആത്മഹത്യ ചെയ്തുവെന്നും പരിശോധനയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നം, രോഗം തുടങ്ങിയവാണ് മറ്റ് കാരണങ്ങളായി ചൂണ്ടികാട്ടിയത്. ഈ റിപ്പോ‍ർട്ട് പരിശോധിച്ച ശേഷമാണ് പൊലീസുകാർക്ക് സമ്മർദ്ദം കുറയക്കാനായി 9 നിർദ്ദേശങ്ങള്‍ സർക്കാർ നൽകിയത്. ഇതേ ഉത്തരവിൽ തന്നെ പൊലിസ് ജോലിക്ക് അനുയോജ്യമായ സാഹചര്യം ഇപ്പോഴില്ലെന്ന് ആഭ്യന്തരവകുപ്പ് സമ്മതിക്കുന്നത്. സമ്മർദ്ദങ്ങളേറുമ്പോഴും ജോലി കഠിനമായി തുടരുന്നത് യാഥാർത്ഥ്യമാണെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
വ്യക്തിപരമായതും ജോലി സംബന്ധവുമായ പ്രശ്നങ്ങള്‍ അവതരിപ്പിക്കാൻ മെൻ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം, പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാൻ അനുയോജ്യമായ വേദി ഒരുക്കണം, വീക്കിലി ഓഫും, അനുവദിച്ചുളള അവധികളും നൽകുക, മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ഇടപടെലുകള്‍ ഉണ്ടാകാൻ ശ്രദ്ധിക്കണം, യോഗ പരിശീലനം വേണം, ആവശ്യമായ സമയങ്ങളിൽ ചികിത്സ നൽകണം, മാനസിക പരിമുറുക്കം കുറയ്ക്കാൻ ഉദ്യോഗസ്ഥരെ സ്വയം പ്രാപ്തരാക്കണം, തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നടത്തുന്നതുപോലെ മാനസിക സംഘർഷം കുറയ്ക്കാനുള്ള കൗണ്‍സിലിംഗ് സെൻ്ററുകള്‍ എല്ലാ ജില്ലയിലും ആരംഭിക്കണം എന്നിവയാണ് നിർദ്ദേശങ്ങൾ. 

Post a Comment

0 Comments