ആള്‍മാറാട്ടം നടത്തിയ ടോള്‍കരാര്‍ കമ്പനിയെ ദേശീയപാത അതോറിറ്റി സംരക്ഷിക്കുന്നു: കോണ്‍ഗ്രസ്


ആള്‍മാറാട്ടം നടത്തി ടോള്‍പിരിവ് നടത്തിയ ജി.ഐ.പി.എൽ. കമ്പനിയെ ദേശീയപാത അതോറിറ്റി വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാലിയേക്കര ടോള്‍പ്ലാസയില്‍ പൂനെ, ആഷ്മി കാരിയേഴ്‌സ് പ്രൈവറ് ലിമിറ്റഡ് കമ്പനി എന്ന ബോര്‍ഡ് സ്ഥാപിച്ച് ടോള്‍പിരിവ് നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും ഉടൻ നീക്കംചെയ്യുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. 
വിഷയം അന്വേഷിക്കണമെന്നും  നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല കളക്ടര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് ദേശീയപാത അധികൃതർ കരാര്‍ കമ്പനി ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് മറുപടി നൽകിയത്. വിഷയത്തില്‍ കരാര്‍ കമ്പനിയെ രക്ഷിക്കാനുള്ള നീക്കമാണ് എന്‍.എച്ച്‌.എ.ഐ. നടത്തിയതെന്നും ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു.
പാലിയേക്കരയിലെ ടോള്‍ കരാര്‍ കമ്പനിയെ കരാറില്‍ നിന്നും ഒഴിവാക്കുന്നതിന് നല്‍കിയ പ്രാരംഭ ഉത്തരവ് ആര്‍ബിട്രേഷന്‍ ട്രിബ്യുണല്‍ സ്റ്റേ ചെയ്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയിലെ അറിയിച്ചിരുന്നു. ഇങ്ങനെയുള്ള കമ്പനിയെയാണ് ദേശീയപാത അതോറിറ്റി സംരക്ഷിക്കുന്നതെന്നും ടാജറ്റ് പറഞ്ഞു.

Post a Comment

0 Comments