നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി;ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി


പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു. അതെ സമയം സുരക്ഷാ കാരണങ്ങളാൽ ഇന്ന് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടായ വെടിവഴിപാട് നടത്തുന്നത് എസ്.പി.ജി വിലക്കി.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. രാവിലെ അയ്യപ്പ ഭക്തര്‍ക്ക് അടക്കം പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ ഒമ്പതുമണിക്ക് ശേഷം ആര്‍ക്കും പ്രവേശനമില്ല. ക്ഷേത്രം തന്ത്രി അടക്കം അഞ്ചുപേര്‍ക്കാണ് ക്ഷേത്രത്തില്‍ അനുമതിയുള്ളൂ. എസ്പിജിയുടെയും പൊലീസിന്റെയും കടുത്ത നിയന്ത്രണത്തിലായിരുന്നു ക്ഷേത്ര പരിസരം. 11.15 ഓടെ പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സംബന്ധിച്ച ശേഷമായിരുന്നു മോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരില്‍ നിന്നും തൃപ്രയാറിലേക്ക് പ്രധാനമന്ത്രി എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വഴിനീളെ ബിജെപി പ്രവര്‍ത്തകര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ കാറില്‍ പുഷ്പവൃഷ്ടി നടത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയും മോദിയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം ദേശീയ ശ്രദ്ധയിലേക്കുമെത്തി. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയത്.

Post a Comment

0 Comments