തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി


തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു. പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചു. 50 മീറ്റര്‍ അകലപരിധിയില്‍ ഇളവ് വരുത്തിയ സിസിഎഫ് സര്‍ക്കുലര്‍ വനംവകുപ്പ് ഹൈക്കോടതിയില്‍ ഹാജരാക്കി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നില്‍ നിന്നും ആറ് മീറ്റര്‍ അകലത്തിലായിരിക്കണം തീവെട്ടിയും കുത്തുവിളക്കും.അതിനപ്പുറത്ത് മാത്രം പൊതുജനങ്ങള്‍ക്ക് നില്‍ക്കാം. 19-നുള്ള തൃശൂര്‍ പൂരത്തിന് മുന്നോടിയായി അമികസ് ക്യൂറിയുടെ നേതൃത്വത്തില്‍ 18-ന് ആനകളുടെ ഫിറ്റ്‌നസ് രേഖകള്‍ പരിശോധിക്കും. ഇതിനായി മൂന്നംഗ നിരീക്ഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. അഭിഭാഷകരായ അരുണ്‍ ചന്ദ്രന്‍, സന്ദേശ് രാജ, എന്‍ നാഗരാജ് എന്നിവരുള്‍പ്പെട്ടതാണ് നിരീക്ഷക സംഘം. ആനകളും പൊതുജനങ്ങളും തമ്മിലുള്ള അകല പരിധിയില്‍ ഇളവ് വരുത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Post a Comment

0 Comments