കയറ്റവും സിഗ്നലും ഉൾപ്പടെ 10 മിനിറ്റ് റോഡ് ടെസ്റ്റ്; പാസായാൽ എച്ച്, ഡ്രൈവിംഗ്‌ ടെസ്റ്റിൽ മാറ്റം


ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരവേ സമയവായനീക്കവുമായി മോട്ടോർവാഹനവകുപ്പ്. സി.ഐ.ടി.യു.ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയർത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മേയ് മുതല്‍ പ്രഖ്യാപിച്ചിരുന്ന പുതിയരീതിയിലെ ടെസ്റ്റിങ് രീതി തത്കാലം പിൻവലിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ പിന്മാറ്റമെന്ന് തോന്നാമെങ്കിലും നിലവിലെ റോഡ് ടെസ്റ്റ് കടുപ്പിച്ചുകൊണ്ട് ഗതാഗതവകപ്പും തിരിച്ചടിച്ചിട്ടുണ്ട്.'എച്ച്‌' പരീക്ഷണം തത്കാലം തുടരുമെങ്കിലും റോഡിലെ പരിശോധനയില്‍ പാസായാലേ ഇനി 'എച്ച്‌' പരീക്ഷണം നടത്തൂ. ഉദാരസമീപനമായിരുന്നു റോഡ് ടെസ്റ്റില്‍. നിരപ്പായ റോഡില്‍ നാല് ഗിയർ മാറ്റി ഒരുമിനിറ്റ് ഓടിക്കുന്നവർക്ക് ലൈസൻസ് കിട്ടുമായിരുന്നു. കയറ്റത്തില്‍ നിർത്തി വാഹനം മുന്നോട്ടെടുക്കുന്നത് ഉള്‍പ്പെടെ ഡ്രൈവിങ് മികവ് പൂർണമായി പരിശോധിക്കണമെന്നാണ് വ്യവസ്ഥ. ഇനി ഇത് കർശനമായി പരിശോധിക്കും.കുറഞ്ഞത് 10-12 മിനിറ്റെങ്കിലും റോഡില്‍ ഓടിക്കേണ്ടിവരും. കയറ്റവും ഇറക്കവും സിഗ്നലുകളും തിരക്കേറിയ കവലകളുമൊക്കെ പിന്നിടേണ്ടിവരും. ഗതാഗതനിയമങ്ങള്‍ പാലിച്ച്‌ ഓടിക്കുന്നവർ മാത്രമാകും പാസാകുക.ഡ്രൈവിങ് സ്കൂള്‍ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.), സ്കൂള്‍ ഉടമകളുടെ സംഘടന എന്നിവരുമായി അഡീഷണല്‍ ട്രാൻസ്പോർട്ട് കമ്മിഷർ പ്രമോജ് ശങ്കർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ട്രാൻസ്പോർട്ട് കമ്മിഷണർ പങ്കെടുത്തില്ല. പരിഷ്കരിച്ച സർക്കുലർ ഉടൻ പുറത്തിറങ്ങും. ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധത്തെത്തുടർന്ന് രണ്ടാം ദിവസും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു.പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കാൻ തീരുമാനിച്ചത് പിൻവലിച്ചു. പത്തുപേരെക്കൂടി അനുവദിക്കും. 25 പുതിയ അപേക്ഷകർ, നേരത്തേ പരാജയപ്പെട്ട 10 പേർ, ജോലി ആവശ്യങ്ങള്‍ക്കായി ലൈസൻസ് വേണ്ട അഞ്ചുപേർ എന്നിങ്ങനെയാണ് അനുപാതം. 15 വർഷം കഴിഞ്ഞ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ മാറ്റുന്നതിന് ആറുമാസവും, ഡാഷ് ബോർഡ് ക്യാമറ ഘടിപ്പിക്കുന്നതിന് മൂന്നുമാസവും സാവകാശം നല്‍കി. കേന്ദ്രനിർദേശപ്രകാരം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിന് മൂന്നുമാസംകൂടി അനുവദിച്ചു.

Post a Comment

0 Comments