Top Morning news 2024 | ജൂലൈ 28 | ഞായർ|

*പ്രഭാത വാർത്തകൾ*
2024 | ജൂലൈ 28 | ഞായർ| 
1199 | കർക്കടകം 13 | അശ്വതി 
1446 | മുഹർറം | 20.

➖➖➖➖➖➖➖➖

◾ ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. കനത്ത മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് കുത്തിയൊഴുകുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തില്‍ മുങ്ങി.

◾ മാലിന്യ മുക്ത കേരളത്തിനായി ക്യാമ്പയിനുമായി സര്‍ക്കാര്‍. സര്‍ക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ക്യാമ്പയിന്‍ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങള്‍.

◾ കേരള സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ ഒരു ആശയ കുഴപ്പവും ഇല്ലെന്നും സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് നേരത്തെ എയിംസ് അനുവദിച്ചതെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

◾ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് മാല്‍പെ സംഘം. ജീവന്‍ പണയപ്പെടുത്തിയുള്ള നിര്‍ണായക രക്ഷാപ്രവര്‍ത്തനത്തിനാണ് ഷിരൂര്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. ഗംഗാവലി പുഴയിലെ ഇന്നലത്തെ തെരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പെ നദിയുടെ ആഴങ്ങളില്‍ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലത്തെ പരിശോധനയിയില്‍ കണ്ടെത്തിയത്.  ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. അതേ സമയം അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും  തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

◾ അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിന് സാധ്യത. ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും. എന്നാല്‍ ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് വിവരം. ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

◾ നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായത്. ആകെ 8 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള  മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പക്ഷെ ആരോഗ്യത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.

◾ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

◾ സിപിഐ നേതാവ് കെകെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി. മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം എല്‍ഡിഎഫില്‍ നിന്ന് തന്നെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള നീക്കം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ ചുമതല.

◾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മാലിന്യസംസ്‌കരണ പദ്ധതികളുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികള്‍ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ പ്രത്യേക നിര്‍ദേശം. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അവര്‍ നിര്‍ദേശിച്ചു.

◾ സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭന്‍. തന്നെ കരുതിക്കൂട്ടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്നും പാര്‍ട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലിയായിരുന്നെന്നും അതിന്റെ ഇരയാണ് താനെന്നും സികെപി തുറന്നടിച്ചു. ജനങ്ങള്‍ വെറുക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയതില്‍ പരിശോധന വേണമെന്നും താഴെ തട്ടില്‍ അല്ല മുകളില്‍ തന്നെ തിരുത്തല്‍ വേണമെന്നും സികെപി കൂട്ടിച്ചേര്‍ത്തു. ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, സത്യം ജനങ്ങള്‍ അറിയണം എന്ന് പറഞ്ഞാണ് സികെപി പത്മനാഭന്റെ തുറന്ന് പറച്ചില്‍. 

◾ മിത്തുകളെ വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും യാഥാര്‍ത്ഥ്യമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. ശാസ്ത്രത്തെ മിത്തുകളാക്കി വ്യാഖ്യാനിക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു ഭീഷണിയാകുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. സംവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം വിവാദം സൃഷ്ടിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ പുതിയ കാലഘട്ടത്തില്‍ ശ്രമിക്കുന്നതെന്നും അതു തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോ ലൂയിസ് രചിച്ച '100 മിത്തുകള്‍' എന്ന പുരാണ കഥാസമാഹാര ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍. ബിന്ദു.

കെഎസ്യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അര്‍ജുന്‍ കോറോമിനെ കെഎസ് യു സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തു . സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.

◾ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് ഇനിഷ്യേറ്റീവ് ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അതത് സ്ഥലങ്ങളിലെ ഇലക്ട്രിക്കല്‍ എ.ഇ. മാരുടെ നേതൃത്വത്തില്‍ ലിഫ്റ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തി വരുന്നതായും മന്ത്രി പറഞ്ഞു.

◾ തിരുവനന്തപുരം നഗരസഭയിലെ   അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി രാത്രിയും പകലും സ്‌ക്വാഡുകള്‍ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി നഗരസഭ നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആകെ 22,080 രൂപ പിഴ ചുമത്തിയതായും കോര്‍പറേഷന്‍ അറിയിച്ചു.

◾ ജോലിക്കിടെ പൊതുജനങ്ങളില്‍ നിന്ന് ആക്രമണം നേരിടുന്ന ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പുവരുത്തുമെന്ന് കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കെതിരെ ശാരീരികവും മാനസികവുമായ അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ചെയര്‍മാന്റെ ഓഫീസ് അറിയിച്ചു.

◾ നരിക്കുനി കള്ളനോട്ട് കേസിലെ  പ്രതികള്‍ പിടിയില്‍.  സുനില്‍ കുമാര്‍,   ഷൗക്കത്തുള്ള എന്നിവരാണ് പിടിയിലായത്. കള്ളനോട്ട് നിര്‍മ്മാണത്തിനുള്ള പ്രിന്ററുകള്‍, സ്‌കാനറുകള്‍, ലാമിനേഷന്‍ മെഷീന്‍, ഫോയില്‍ പേപ്പര്‍, ഇന്‍ജെക്ട് ഇന്‍ക് മുതലായവയും കണ്ടെടുത്തു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

◾ തിരുവനന്തപുരത്ത് കോവിലില്‍ കയറി പൂജാരിയെ കസ്റ്റഡിയിലെടുത്തതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് എസിപിക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മന്‍കോവിലില്‍ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പരാതി. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തത്.

◾ കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കില്‍ സ്വകാര്യ ബസ് കീഴ്മേല്‍ മറിഞ്ഞ് 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവന്‍ പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

◾ മലയാളിയായ കെ. കൈലാഷ്നാഥനെ പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ്. പത്ത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറത്തിറക്കി. പുതുച്ചേരി കൂടാതെ പഞ്ചാബ് ചണ്ഡിഗഡിലും, അസം, സിക്കിം, രാജസ്ഥാന്‍, തെലങ്കാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുമാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.

◾ ജമ്മു-കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പോലീസ്. ഭീകരരേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരംനല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

◾ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ്. ഓരോ വോട്ടും സ്വന്തമാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും നവംബറില്‍ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്സില്‍ കുറിച്ചു.

◾ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെതിരേ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. കമല 'ആന്റി സെമിറ്റിക്' ആണെന്നും നവജാതശിശുക്കളുടെ കൊലപാതകത്തിന് അനുമതി നല്‍കാന്‍ പദ്ധതിയിടുന്നതായും ട്രംപ് ആരോപിച്ചു.

◾ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 43 റണ്‍സിന്റെ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിനുമുന്നില്‍ പതറാതെ പൊരുതിയ ലങ്ക തുടക്കത്തില്‍ അടിച്ചു തകര്‍ത്തെങ്കിലും 19.2 ഓവറില്‍ 170 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 48 പന്തില്‍ 79 റണ്‍സടിച്ച പാതും നിസങ്കയുടെയും 45 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും ഇവര്‍ പുറത്തായതോടെ ലങ്കയുടെ താളം തെറ്റുകയായിരുന്നു. അവസാന 30 പന്തുകളില്‍ 30 റണ്‍സ് മാത്രം വഴങ്ങി ലങ്കയുടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇതേ ഗ്രൗണ്ടില്‍ നടക്കും.

◾ പാരിസ് ഒളിംപിക്സില്‍ ഇന്നലെ നടന്ന പുരുഷ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഇന്ത്യ വിജയത്തുടക്കമിട്ടു. ആദ്യ ക്വാര്‍ട്ടറില്‍ ലീഡെടുത്ത ന്യൂസിലന്‍ഡിനെതിരെ രണ്ടാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലും ഗോളടിച്ചാണ് ഇന്ത്യ 2-1ന് മുന്നിലെത്തിയത്. അവസാന ക്വാര്‍ട്ടറില്‍ സമനില പിടിച്ച ന്യൂസിലന്‍ഡിനെതിരെ അവസാന നിമിഷം ഗോളടിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്..

◾ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെ ഇന്ത്യയുടെ  മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭാകര്‍ ഫൈനലിന് യോഗ്യത നേടി. ആറ് സീരീസുകള്‍ക്കൊടുവില്‍ 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരിക്കുകയാണ് മനു ഭാകര്‍. അതേസമയം പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി. 

◾ പാരിസ് ഒളിംപിക്സിലെ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടിലെത്തി.  പുരുഷ ഡബിള്‍സിലെ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിലെത്തി. ടേബിള്‍ ടെന്നീസിലും ഇന്ത്യയുടെ ഹര്‍മീത് ദേശായി രണ്ടാം റൗണ്ടിലെത്തി.

◾ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ താരങ്ങളെ തെറ്റായി അവതരിപ്പിച്ചതിന് പിന്നാലെ മാപ്പുപറഞ്ഞ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ദക്ഷിണകൊറിയന്‍ ഒളിമ്പിക് താരങ്ങളെ ആനയിച്ചുള്ള ബോട്ട് പ്രയാണത്തിനിടെ അവരെ 'ഉത്തര കൊറിയന്‍' സംഘമെന്ന് പരിചയപ്പെടുത്തിയതാണ് വിവാദത്തിലേക്ക് നയിച്ചത്

◾ രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തില്‍. ആദ്യമായി ഓഹരി ഒന്നിന് 1100 രൂപ എന്ന നിലവാരം മറികടന്ന ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞദിവസം 1118 രൂപയിലാണ് ക്ലോസ് ചെയ്തത്. 2.51 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വിപണി മൂല്യത്തെ മറികടന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പ്. നിലവില്‍ വാഹനമേഖലയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സിന്റെ വിപണി മൂല്യം നാലുലക്ഷം കോടി കടന്നതോടെയാണ് മാരുതിയെ വെട്ടിച്ചത്. വ്യാഴാഴ്ചത്തെ ക്ലോസിങ് അനുസരിച്ച് മാരുതി സുസുക്കിയുടെ വിപണി മൂല്യം 3.93 ലക്ഷം കോടി രൂപയാണ്. അതായത് ടാറ്റ മോട്ടോഴ്‌സിനെ അപേക്ഷിച്ച് 7335 കോടിയുടെ കുറവ്. മാര്‍ച്ചിലാണ് മാരുതി സുസുക്കി ടാറ്റ മോട്ടോഴ്‌സിനെ മറികടന്നത്. അഞ്ചുമാസം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. മറ്റൊരു വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വിപണി മൂല്യം 3.5 ലക്ഷം കോടി രൂപയാണ്. ജപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ടാറ്റ മോട്ടോഴ്‌സിന്റെ നിലവാരം ഉയര്‍ത്തിയതാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം. ന്യൂട്രല്‍ എന്ന നിലവാരത്തില്‍ നിന്ന് 'ബൈ'എന്ന സ്ഥാനത്തേയ്ക്കാണ് ടാറ്റ മോട്ടോഴ്‌സ് സ്റ്റോക്കിനെ നോമുറ ഉയര്‍ത്തിയത്. കമ്പനിയുടെ ലാഭവിഹിതം ഉയര്‍ത്തുന്നതില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന നോമുറയുടെ കണക്കുകൂട്ടലാണ് വിപണിയില്‍ പ്രതിഫലിച്ചത്.

◾ യോഗി ബാബുവിനെ നായകനാക്കി ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബോട്ടി'ന്റെ ട്രെയ്ലര്‍ പുറത്തെത്തി. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ കാലം 1943 ആണ്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ കടലില്‍ യോഗി ബാബു തുഴയുന്ന ഒരു വള്ളം ട്രെയ്ലറില്‍ കാണാം. യോഗി ബാബുവിനൊപ്പം ഗൗരി ജി കിഷന്‍, എം എസ് ഭാസ്‌കര്‍, ചിന്നി ജയന്ത്, ജെസി ഫോക്സ് അലെന്‍, ചാംസ്, മധുമിത, ഷാ ര, കുളപ്പുള്ളി ലീല, ആക്ഷാത് ദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ചിമ്പുദേവന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. ജിബ്രാനാണ് സംഗീത സംവിധായകന്‍. മാലി ആന്‍ഡ് മാന്‍വി മൂവി മേക്കേഴ്സ്, ചിമ്പുദേവന്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ പ്രഭ പ്രേംകുമാര്‍, സി കലൈവാണി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മധേഷ് മാണിക്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

◾ ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത 'പാരഡൈസ്' എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും മനോരമ മാക്സിലൂടെയാണ് ചിത്രം ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെയെത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് 'പാരഡൈസ്' കഥ പറയുന്നത്. ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കന്‍ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകര്‍ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകര്‍ കളറിംഗും നിര്‍വഹിച്ചിരിക്കുന്നു. മണിരത്നം നേതൃത്വം നല്‍കുന്ന മദ്രാസ് ടാക്കീസ് ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രം അവതരിപ്പിച്ചത്.  കേരളത്തില്‍ സെഞ്ചുറി ഫിലിംസും ശ്രീലങ്കയില്‍ സ്‌കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളില്‍ എ പി ഇന്റര്‍നാഷണലുമാണ് ചിത്രം വിതരണം ചെയ്തത്.

◾ അഭിനയത്തിനൊപ്പം പ്രഫഷനല്‍ റേസര്‍ കൂടിയായ തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന അജിത് കുമാര്‍ ഫെറാറിയുടെ എസ് എഫ് 90 സ്ട്രാഡേല്‍ സ്വന്തമാക്കിയിരിക്കുന്നു. ഈ സ്പോര്‍ട്സ് കാര്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ദുബായില്‍ നിന്നുമാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍കാറുകളിലെ തല എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന വാഹനമാണ് എസ് എഫ് 90 സ്ട്രാഡേല്‍. ഫെറാറിയില്‍ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും ശക്തനായ വാഹനങ്ങളില്‍ ഒന്നാണിത്. എസ് എഫ് 90 സ്ട്രാഡേല്‍ ഒരു പ്ളഗ് ഇന്‍ ഹൈബ്രിഡ് വാഹനമാണ്. ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് 4.0 ലീറ്റര്‍ വി8 എന്‍ജിനാണ്  വാഹനത്തിനു കരുത്തുപകരുന്നത്. ഇതേ എന്‍ജിന്‍ തന്നെയാണ് ഫെറാറി പോര്‍ട്ടോഫിനോയിലും എഫ്8 ട്രിബുട്ടോയിലും ഉപയോഗിക്കുന്നത്. ഈ എന്‍ജിന്റെ പരമാവധി കരുത്ത് 780 പി എസ് ആണ്. പ്ളഗ് ഇന്‍ ഹൈബ്രിഡ് ആയതു കൊണ്ടുതന്നെ  മൂന്നു ഇലക്ട്രിക് മോട്ടോറുകള്‍  ഈ വാഹനത്തില്‍ വരുന്നുണ്ട്. 220 പി എസ് ആണ് ഈ മോട്ടോറുകള്‍ ഉല്‍പാദിപ്പിക്കുന്നത്. എസ് എഫ് 90 സ്ട്രാഡേലിന്റെ പരമാവധി ടോര്‍ക്ക് 800 എന്‍എമ്മും 1000 പിഎസുമാണ്. 8 സ്പീഡ്  ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ്. മറ്റു കാറുകളില്‍ നിന്നും വ്യത്യസ്തമായി റിവേഴ്‌സ് ഗിയര്‍ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. മുമ്പിലുള്ള ഇലക്ട്രിക്ക് മോട്ടോര്‍ ആണ് റിവേഴ്‌സ് സഞ്ചരിക്കാന്‍ സഹായിക്കുന്നത്. 7.9 കിലോവാട്ട്അവര്‍ ബാറ്ററി 26 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും.

➖➖➖➖➖➖➖➖

Post a Comment

0 Comments