പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 29 | വ്യാഴം| MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 29 | വ്യാഴം| 
1200 | ചിങ്ങം 13 | തിരുവാതിര 
1446 | സഫർ | 23.
➖➖➖➖➖➖➖➖

◾ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

◾ വ്യവസായ മേഖലയില്‍ രാജ്യത്തിന്റെ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. 12 പുതിയ വ്യവസായ മേഖലകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ മേഖലകളാണ് വികസിപ്പിക്കുക.കേരളത്തിലെ പാലക്കാട് മേഖലയുടെ വികസനത്തിന് മാത്രമായി 3806 കോടി അനുവദിച്ചു. 1710 ഏക്കര്‍ സ്ഥലം പദ്ധതിക്കായി ഏറ്റടുക്കും. 51,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. കേരളത്തില്‍ ഭൂമി വില കൂടുതലായതിലാണ് ഭൂമിയേറ്റെടുക്കാന്‍ തുക കൂടുതല്‍ അനുവദിച്ചത്.

◾ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഉള്ള ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി.

◾ വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ വ്യക്തമാക്കി. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36 പേരെ തിരിച്ചറിഞ്ഞത്.

◾ പുതിയകാലത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സാമൂഹിക ഐക്യത്തെ ശിഥിലമാക്കാനുള്ള വലിയ ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും അതിനെ ചെറുത്ത് ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് അയ്യങ്കാളിയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാകൃത കാലത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞത് ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെയാണെന്നും ആ പോരാട്ട വഴിയിലെ ഉജ്ജ്വല നക്ഷത്രമാണ് മഹാത്മാ അയ്യങ്കാളിയെന്നും പിണറായി വിജയന്‍ പറഞ്ഞു. മഹാത്മ അയ്യങ്കാളിയുടെ 161- ാം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

◾ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 80 ഒഴിവുകളിലേക്കുള്ള നിയമനത്തിന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഇറക്കിയ വിജ്ഞാപനം റദ്ദാക്കി. മാനേജ്മെന്റ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അനുമതി വാങ്ങാതിരുന്ന വിജ്ഞാപനത്തില്‍ സംവരണ റൊട്ടേഷന്‍ നിശ്ചയിച്ചതിലടക്കം അപാകതയുണ്ടായിരുന്നു.വിജ്ഞാപനം നിയമപ്രശ്നം ഉണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് വൈസ് ചാന്‍സലര്‍ ഇടപെട്ട് വിജ്ഞാപനം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

◾ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ന് മുഖ്യമന്ത്രി തുടക്കം കുറിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായിട്ടാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകുന്നത്.

◾ കേരളത്തിലെ മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പര്‍വ്വതീകരിക്കുകയാണെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ പര്‍വതീകരണം ശരിയായ രീതി അല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

◾ നടന്‍ സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിര്‍ണായകമൊഴി നല്‍കി ആരോപണം ഉന്നയിച്ച നടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നല്‍കിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ മസ്‌കറ്റ് ഹോട്ടലിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

◾ കൊച്ചി സ്വദേശിയായ നടിയുടെ ലൈംഗീക ആരോപണ പരാതിയില്‍ നാല് താരങ്ങള്‍ അടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. മുകേഷ്, ഇടവേള ബാബു, മണിയന്‍ പിളള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെ കൊച്ചിയിലും ജയസൂര്യക്കെതിരെ തിരുവനന്തപുരത്തുമാകും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുക. നടിയുടെ പത്തു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കല്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്.

◾ കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ പരാതിക്കാരിയായ യുവ വനിതാ തിരക്കഥാകൃത്ത് ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്നും ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം തേടി ആരോപണവിധേയനായ സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും വി.കെ.പ്രകാശ് ഹൈക്കോടതിയെ അറിയിച്ചു.

◾ ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ കടുത്ത അമര്‍ഷം. പാര്‍ട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

◾ തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണം. അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ തൃശൂര്‍ സിറ്റി എസിപിക്ക് പ്രാഥമികാന്വേഷണത്തിന് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചു.  

◾ രാമനിലയം ഗസ്റ്റ് ഹൗസില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.

◾ വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോണ്‍ക്ലേവ് നടത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അയ്യങ്കാളി ജയന്തി ആഘോഷം ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ 'അമ്മ'യിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടരാജി വെച്ചത് ഉചിതമായില്ലെന്ന് ചൂണ്ടിക്കാണിച്ച് അഭിനേത്രി നിഖില വിമല്‍. അമ്മയിലെ അംഗങ്ങളായ തങ്ങളും സോഷ്യല്‍ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞത്. 'അമ്മ' ഭാരവാഹികള്‍ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

◾ പൃഥ്വിരാജും ആസിഫ് അലിയും ചാക്കോച്ചനുമൊക്കെ അധികാരത്തിലേക്ക് വരണമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവെച്ചത് നന്നായിയെന്നും വിളിച്ചാല്‍ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടതെന്നും ധര്‍മജന്‍ അഭിപ്രായപ്പെട്ടു.

◾ സിനിമയില്‍ അവസരം ചോദിച്ചെത്തിയ യുവാവിനെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. 2012 ല്‍ ബാംഗ്ലൂരില്‍ വച്ചാണ് സംഭവം. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കി.

◾ പകല്‍ മാന്യമായി മാത്രം ഇടപെട്ടിരുന്ന ഒരു നടന്‍ രാത്രി വാതിലില്‍ മുട്ടിയ അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ശിവാനി ഭായ്. ഇതേക്കുറിച്ച് സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ സിനിമയിലെ അവസരങ്ങള്‍ നഷ്ടമാക്കിയെന്നും അവര്‍ പറഞ്ഞു.

◾ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ. ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്. വി. എസ് ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി.

◾ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി.എസ് ചന്ദ്രശേഖരന്‍ കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു.

◾ 'ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കോണ്‍ഗ്രസ് ഇന്നുമുതല്‍ ശക്തമായ പ്രത്യക്ഷ സമരം തുടങ്ങുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു് 'ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും.

◾ മുസ്ലീം ലീഗ് നേതാവിനെതിരെ സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ വിജിലന്‍സ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരിക്കെ ഭരണ സ്വാധീനത്തില്‍ എടക്കര ശാഖയില്‍ നിന്ന് അനധികൃതമായി വായ്പയെടുത്തെന്നാണ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയുള്ള പരാതി.

◾ കേരളത്തില്‍ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യത. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരാനുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

◾ മുല്ലപെരിയാറില്‍ പുതിയ ഡാം എന്നതില്‍ ബദല്‍ നിര്‍ദേശവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ കാസര്‍കോട് ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് സ്മൃതിയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. കൊല്ലം തെന്മല സ്വദേശിയായ എസ്‌കെ സ്മൃതി (20)യെ തിങ്കളാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന്. മികച്ച പരിശീലകനുള്ള പുരസ്‌കാരം നെറ്റ്‌ബോള്‍ പരിശീലകന്‍ ഗോഡ്‌സണ്‍ ബാബുവിനും ലഭിച്ചു.കെ.പി.സി.സിയുടെ കായികവിഭാഗമായ ദേശീയകായികവേദിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

◾ ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം.

◾ കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ . ഡോ. സന്ദീപ് ഘോഷിനേയാണ് അംഗത്വത്തില്‍ നിന്ന് ഐ.എം.എ സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ നുണപരിശോധന സിബിഐ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.

◾ ബംഗാള്‍ കത്തിച്ചാല്‍ അസം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഡല്‍ഹി സംസ്ഥാനങ്ങള്‍ കത്തുമെന്ന വിവാദ പരാമര്‍ശവുമായി മമത ബാനര്‍ജി. അതേസമയം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ദേശവിരുദ്ധ അഭിപ്രായങ്ങള്‍ പ്രസ്താവിക്കുന്നത് ഉചിതമല്ലെന്നും മമത രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

◾ എയര്‍ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്.പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതില്‍ വരുത്തിയ പിഴവിനാണ് നടപടി. പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ.

◾ ദില്ലിവ്യോമാതിര്‍ത്തിയില്‍ ഡ്രോണുകള്‍ക്ക് സാമ്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അമൃതസര്‍ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ ഏകദേശം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. ഷെഡ്യൂള്‍ ചെയ്ത എല്ലാ വിമാനങ്ങളുടെയും ലാന്‍ഡിംഗ്, ടേക്ക് ഓഫ് പ്രവര്‍ത്തനങ്ങള്‍ 3 മണിക്കൂര്‍ ബാധിച്ചു.

◾ ദ ന്യൂസ് മിനിറ്റിനെതിരെ കര്‍ണാടക ബിജെപി എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേസില്‍, തുടര്‍ നടപടികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം. 2021 മെയ് 29-ന് കൊവിഡ് വാക്സീന്‍ വിതരണത്തിന്റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാണ് ബിജെപി നേതാവ് ന്യൂസ് മിനിറ്റിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്.

◾ മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ നിരവധി പശുക്കളെ ഒരു സംഘമാളുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഏകദേശം അമ്പതോളം പശുക്കളെ എറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇരുപതോളം പശുക്കള്‍ ചത്തു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

◾ കള്ളപ്പണ നിരോധന നിയമത്തിന് കീഴില്‍ അറസ്റ്റിലാകുന്നവരെ ജാമ്യം നല്കാതെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നതിനെതിരെ സുപ്രീംകോടതി. കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകമാണെന്ന് കോടതി വിധിച്ചു.

◾ ഡി.എം.കെ. എം.പി. എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കേസിലാണ് നടപടി. ഫെമ സെക്ഷന്‍ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

◾ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുന്ന ബില്‍ പാസാക്കി ഹിമാചല്‍ പ്രദേശ്. നിയമസഭവനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാന്‍ഡിലാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

◾ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങി ഗുജറാത്തിലെ വഡോദരയും സമീപ പ്രദേശങ്ങളും. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിളിച്ചു. ചില പ്രദേശങ്ങള്‍ 10 മുതല്‍ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ റുഷികേശ് പട്ടേല്‍ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ 15 പേര്‍ മരിച്ചു, 6,440 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

◾ അരുണാചല്‍ പ്രദേശില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച അപ്പര്‍ സുബന്‍സിരി ജില്ലയിലെ ടാപി ഗ്രാമത്തിന് സമീപം ട്രാന്‍സ് അരുണാചല്‍ ഹൈവേയിലാണ് അപകടമുണ്ടായത്.

◾ ഗാസയ്ക്കൊപ്പം വെസ്റ്റ്ബാങ്കിലും ഇന്നലെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. രണ്ടിടത്തുമായി ഇന്നലെ 44 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിന്റെ വടക്കന്‍ മേഖലയിലെ ജെനിന്‍, തുല്‍കരീം നഗരങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 5 കുട്ടികളും 5 സ്ത്രീകളും ഉള്‍പ്പെടെ 34 പേരും കൊല്ലപ്പെട്ടു.

◾ പാരിസ് പാരാലിംപിക്സിന് തുടക്കം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിശ്വ കായികമേളയായ പാരാലിംപിക്സിന്റെ 17-ാം പതിപ്പിന് ഫ്രാന്‍സിലെ പാരിസില്‍ ഇന്നു പുലര്‍ച്ചെ തുടക്കമായി. 182 രാജ്യങ്ങളില്‍ നിന്നായി 4400 കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പാരാ അത്ലീറ്റുകളായ സുമിത് അന്റിലും ഭാഗ്യശ്രീ യാദവും ഇന്ത്യന്‍ പതാകയേന്തി.
➖➖➖➖➖➖➖➖

Post a Comment

0 Comments