പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 31 | ശനി| MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 31 | ശനി| 
1200 | ചിങ്ങം 15 | പൂയം
1446 | സഫർ | 25.
➖➖➖➖➖➖➖➖

◾ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരായവരെ മാറ്റിത്താമസിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണം. ഹോട്ടലുകള്‍ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് കൊടുത്ത് തീര്‍ക്കണം. ബാങ്കുകള്‍ സര്‍ക്കാര്‍ സഹായത്തില്‍ നിന്നും ഇ.എം.ഐ പിടിച്ചാല്‍ അറിയിക്കണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

◾ റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ - ഉക്രൈന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



◾ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ഇനി ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും . ഡോക്ടര്‍ വീണ എന്‍ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല . വാട്ടര്‍ അതോറിറ്റി എംഡിയായി ജീവന്‍ ബാബു നിയമിതനായി. വിനയ് ഗോയല്‍ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ആകും . സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡി സജിത്ത് ബാബു ആയിരിക്കും. കെ ഗോപാലകൃഷ്ണന്‍ വ്യവസായ വകുപ്പ് ഡയറക്ടറാവും. ശ്രീറാം വെങ്കിട്ടരാമന്  കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ അധിക ചുമതല നല്‍കി. പിആര്‍ഡി ഡയറക്ടറായി ടിവി സുഭാഷിനെ നിയമിച്ചു.

◾ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ  'ഡെയ്‌ലാ' എന്ന മദര്‍ഷിപ്പ് വിഴിഞ്ഞം തീരത്തെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പല്‍കൂടിയാണിത്.

◾ നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച്  കെസി വേണുഗോപാല്‍ എംപി . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. പിന്നീട് നടത്താമെന്നായിരുന്നു ധാരണ. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തില്‍ നിലപാട് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

◾ നടന്‍ മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്.

◾ മലയാള സിനിമയെ പിടിച്ചുകുലുക്കിയ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ താന്‍ നിരാശനാണെന്നും, എന്നാല്‍ തന്റെ സ്വന്തം സംസ്ഥാനം ഈ മീ ടു തരംഗത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യന്‍ സമൂഹത്തിലെ മൊത്തത്തിലുള്ള മനോഭാവം മാറേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ലിംഗസമത്വത്തിനായുള്ള യഥാര്‍ത്ഥ പോരാട്ടം ഇന്ത്യന്‍ സമൂഹത്തിന്റെ 'അപചയം' തിരുത്തുന്നതിലാണെന്നും അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അഞ്ചു വര്‍ഷമായി പുറത്തുവിടാതെ തടഞ്ഞുവച്ചത് ക്ഷമിക്കാനാവില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

◾ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് നടന്‍ ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉടലെടുത്ത സംഭവങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെന്നാണ് നടന്‍മാര്‍ക്ക് എതിരായ ലൈംഗികാരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ലാല്‍ പ്രതികരിച്ചത്.

◾ വടകര ചേറോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുത്തശ്ശി മരിക്കുകയും കൊച്ചുമകള്‍ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കഴിഞ്ഞ ഫെബ്രുവരി 17ന് അപകടം നടന്ന് ആറ് മാസം പിന്നിട്ടിട്ടും ഇരുവരെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നാലാഴ്ചക്കകം ഹാജരാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

◾ വടകരയില്‍ ഒമ്പത് വയസുകാരിയെ ഇടിച്ചുവീഴ്ത്തി കോമ സ്റ്റേജിലാക്കിയ വാഹനാപകട സംഭവത്തില്‍ ഇടപെട്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കുട്ടിയെ സന്ദര്‍ശിച്ചു. കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം എത്തിക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്ന് ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി അറിയിച്ചു.

◾ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷന്‍ നടത്തുന്ന വിധം നിയമ ഭേദഗതി വരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ആവശ്യക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ചട്ട ഭേദഗതി കൊണ്ടുവരാന്‍ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

◾ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിന്റെ പരാതിയില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. ഇതിനായി തോടന്നൂര്‍ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വളരെ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി പ്രതികരിച്ചു. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളല്ല. അല്ലാതെ തന്നെയുള്ള ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കേസുകളും അറസ്റ്റുകളുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ സംവിധായകന്‍ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍, പരാതിക്കാരന്റെ മൊഴിയെടുപ്പ്  പൂര്‍ത്തിയായി. നടന്‍ ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെയുള്ള തെളിവുകള്‍ കൈമാറി എന്ന് യുവാവ് വ്യക്തമാക്കി.

◾ നടനും എംഎല്‍എയുമായ മുകേഷ് പരാതിക്കാരിക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ അഭിഭാഷകന് കൈമാറി. ഇന്നലെ അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്. അതേസമയം മുകേഷ് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനി കോടതിയില്‍ ഹാജരായി രഹസ്യമൊഴിയും നല്‍കി.

◾ മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും മജിസ്ട്രേട്ടിനു മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

◾ മുകേഷിന്റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. വിഷയം ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും.

◾ മുകേഷ് എം.എല്‍.എ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടെന്നും അജിത വിമര്‍ശിച്ചു.

◾ എട്ടു വര്‍ഷത്തെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാല്‍ സംവിധായകന്‍ ആഷിഖ് അബുവിന് നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍. കുടിശികയായിരുന്ന 5000 രൂപ ഈ മാസം 12നാണ് അടച്ചതെന്നും അംഗത്വം പുതുക്കുന്നത് എക്സ്‌ക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെ രാജി വാര്‍ത്ത പ്രചരിച്ചത് വിചിത്രമാണെന്നും ഫെഫ്ക വ്യക്തമാക്കി.

◾ അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടിയുടെ പരാതിയില്‍  സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസ് എടുത്തത്.

◾ മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ജഡ്ജ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകള്‍ ആണെന്നും മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

◾ ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. മന്‍സൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത പ്രതികരിച്ചു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

◾ വധശ്രമകേസില്‍ ക്വട്ടേഷന്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് 5 വര്‍ഷം തടവുശിക്ഷ. 2017ല്‍ കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവര്‍ത്തകരെയും ശിക്ഷിച്ചിട്ടുണ്ട്.

◾ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതി തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി .

◾ താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തില്‍ കൂട്ട നടപടി. സംഭവം നടന്ന സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ ഒന്‍പത് പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി. ഏഴ് നഴ്സുമാരേയും, ഒരു നഴ്‌സിംഗ് അസിസ്റ്റന്റിനേയും ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് സ്ഥലം മാറ്റിയത്.

◾ ഓപ്പറേഷന്‍ താമരയിലൂടെ കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി  ശ്രമിക്കുന്നുവെന്ന് മുഖ്യന്ത്രി സിദ്ധരാമയ്യ. എന്നാല്‍ പണംകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കുന്നത് എളുപ്പമുള്ള കാര്യമാവില്ലെന്നും സിദ്ധരാമയ്യ ഓര്‍മിപ്പിച്ചു.

◾ അനാച്ഛാദനം ചെയ്ത് എട്ട് മാസം തികയും മുന്നേ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്ന് വീണതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഛത്രപതി ശിവാജിയുടെ പ്രതിമ തര്‍ന്നുവീണതില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

◾ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നു. സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വാഡ്‌വന്‍ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ.

◾ ബി.ജെ.പിയില്‍ ചേര്‍ന്ന ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായ ചംപായ് സോറനെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ചാരന്മാരെ നിയോഗിച്ചിരുന്നെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആറുവര്‍ഷത്തോളം ചംപായ് സോറന്‍ നിരീക്ഷണത്തിലായിരുന്നുവെന്നും ഹിമന്ത ശര്‍മ ആരോപിച്ചു.

◾ സിഖ് വിരുദ്ധ കലാപത്തിനിടെ പുല്‍ബംഗേഷ് ഗുരുദ്വാരയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുരുക്ക് മുറുകുന്നു. കൊലപാതകം, കലാപമുണ്ടാക്കാനുള്ള പ്രകോപനം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താന്‍ ഡല്‍ഹി കോടതി നിര്‍ദേശം നല്‍കി.

◾ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് അവസാനം കാണാനായി കര്‍ശന നിയമം വേണം എന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യ കത്തിന് മറുപടിയില്ലാത്തത് ചോദ്യ ചെയ്താണ് രണ്ടാമത്തെ കത്ത് അയച്ചിരിക്കുന്നത്. ആദ്യ കത്തിലൂടെ താന്‍ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രി പരിഗണിച്ചില്ലെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ മമത ഉന്നയിച്ചിട്ടുണ്ട്.

◾ തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്‌സിലും സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടര്‍ അവനി ലേഖ്‌റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 ഇനത്തിലാണ് അവനി സ്വര്‍ണം നേടിയത്. കഴിഞ്ഞതവണ ടോക്യോയിലും ഇതേയിനത്തില്‍ അവനി സ്വര്‍ണ മെഡല്‍ വെടിവെച്ചിട്ടിരുന്നു.


Post a Comment

0 Comments