പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 24 | ചൊവ്വ |Morning news today

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 24 | ചൊവ്വ | 
1200 | കന്നി 8 | മകീര്യം 
1446 | റ. അവ്വൽ | 20
➖➖➖➖➖➖➖➖

◾ ലബനനില്‍ ഇസ്രായേല്‍ നടത്തിയ  കനത്ത വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡറായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, യു.എന്‍. ഇന്ററിം ഫോഴ്സ് ഇന്‍ ലെബനന്‍ തലവന്‍ ജനറല്‍ അറോള്‍ഡോ ലസാറോ ഇരുഭാഗങ്ങളേയും ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

◾ ലോകത്ത് ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്നും ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്നും യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച് പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

◾ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് കാണാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടില്‍ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാല്‍ മനസിലാകും. അപ്പോഴേക്കും ജനത്തിന്റെ മനസില്‍, സംഭവിക്കാന്‍ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ സര്‍ക്കാരിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരെ മാധ്യമങ്ങള്‍ വല്ലാതെ പൊക്കികാണിക്കുന്ന അവസ്ഥ ഈയടുത്തകാലത്ത് ഉണ്ടായല്ലോ എന്നും അതെല്ലാം എത്രനാള്‍ നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പിന് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതല്ല സര്‍ക്കാരെന്നും പറഞ്ഞ് മനസ്സിലാക്കുമ്പോള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

◾ മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയില്‍ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.


◾ സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ഉണ്ട് .

◾ വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെമാത്രമാണ് ബാധിച്ചതെങ്കിലും വയനാടിനെയാകെ ബാധിച്ചെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും ഇത് വയനാട്ടിലേക്കുള്ള വിനോദസഞ്ചാരത്തില്‍ വലിയ ഇടിവിന് കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും വയനാട് സന്ദര്‍ശിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

◾ അമിതജോലി സമ്മര്‍ദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മല സീതാരാമന്റെ പ്രസ്താവന ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.


◾ മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.

◾ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് നിര്‍ദേശം.

◾ എംഎം ലോറന്‍സിന്റെ സംസ്‌കാര ചടങ്ങിലെ തര്‍ക്കം ദുഃഖമുണ്ടാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. ലോറന്‍സിന്റെ മരണം വിവാദമാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്നം ഉണ്ടായതെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്നും കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

◾ തൃശൂരിലെ യൂഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കമ്മീഷന്‍ അംഗം കെ സി ജോസഫ്. തൃശ്ശൂരില്‍ കെ മുരളീധരന്റെ തോല്‍വിക്ക് കാരണം സിപിഎം-ബിജെപി ബാന്ധവമാണെന്നും പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു.

◾ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതില്‍ പൂരം കലക്കിയതിന് നിര്‍ണ്ണായകമായ പങ്കാണുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.

◾ തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്ന് പോലീസ് റിപ്പോര്‍ട്ടിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വന്തം മുന്നണിക്ക് കിട്ടേണ്ട സംവിധാനം പോലും അട്ടിമറിച്ച് പിണറായി വിജയന്‍ ജയം താലത്തിലാക്കി ബി.ജെ.പി.ക്ക് നല്‍കിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറും. അത് പിണറായി ഊരി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും പിവി അന്‍വര്‍ എംഎല്‍എ. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.നിലമ്പൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ വനംവകുപ്പിന്റെ പരിപാടിയില്‍  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അന്‍വര്‍.

◾ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍. പറഞ്ഞത് ശരിയായോ എന്ന് അന്‍വര്‍ ആലോചിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പോലെയുള്ള എം.എല്‍.എ പറയുന്നതിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

◾ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കി പിവി അന്‍വര്‍ എംഎല്‍എ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെ വനം മന്ത്രി എകെ ശശീന്ദ്രന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.  

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടി ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലില്‍ ഇന്നലെ കണ്ടെത്തിയതൊന്നും അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് ലോറി ഉടമ മനാഫ്. ഇന്നലെ രാവിലെ കണ്ടെത്തിയ ബമ്പര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് നേരത്തെ മനാഫ് പറഞ്ഞിരുന്നു. എന്നാല്‍ ലോഹഭാഗങ്ങളടക്കം വേറേയും നിരവധി വസ്തുക്കള്‍ കണ്ടെത്തിയതോടെ ഇവയൊന്നും അര്‍ജുന്റെ ലോറിയുടേത് അല്ലെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

◾ കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റേതെന്ന് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടര്‍ വ്യക്തമാക്കി.

◾ അര്‍ജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചില്‍ നിര്‍ത്തില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍. ഇന്ന് റെഡ് അലര്‍ട്ട് ആയതിനാല്‍ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു

◾ 2025 വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 30 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 6-ലാണ് ഇക്കാര്യം അറിയിച്ചത്.

◾ എസ്എന്‍ഡിപി കുന്നത്തുനാട് യൂണിയന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. കെ.കര്‍ണനെ നീക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് നടപടി സ്റ്റേ ചെയ്തത്.

◾ തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് നല്‍കി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

◾ ഗുണ്ടാബന്ധം ആരോപിച്ച് സസ്പെന്‍ഡ് ചെയ്ത ഡിവൈഎസ്പിമാരായ പ്രസാദ്, ജോണ്‍സണ്‍ എന്നിവരെ തിരിച്ചെടുത്തു. പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല നടപടി പൂര്‍ത്തിയാക്കിയാണ് തിരിച്ചെടുത്തത്.

◾ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു.

◾ സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാകും. ഹോണററി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

◾ ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണത്തില്‍ നടന്‍ ജയസൂര്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്‍പ്പാക്കിയത്.

◾ കോട്ടയം കുമരകം കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട കാര്‍ ആറ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു.കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം.

◾ മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഞായറാഴ്ച കന്യാകുമാരിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ കര്‍ണാടകയിലെ യാദ്ഗിറില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേര്‍ മരിച്ചു. വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളാണ് മരിച്ചത്. മൂന്നു പേര്‍ മിന്നലേറ്റ് ചികിത്സയിലാണ്.

◾ ഇന്ത്യന്‍ നാവികസേനയുടെ അഭിമാന ദൗത്യമായ നാവിക സാഗര്‍ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും.ഗോവയിലെ ഐ.എന്‍.എസ്. മണ്‍ഡോവിയില്‍നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് നാവിക സേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അറിയിച്ചു.

◾ കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച ബ്രസീലിയന്‍ യുവതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് 124 കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്  അധികൃതര്‍ അറിയിച്ചു. 9.73 കോടി രൂപയോളം വില വരുന്ന കൊക്കെയ്ന്‍ ആണ് യുവതി കടത്താന്‍ ശ്രമിച്ചത്.

◾ ഭൂമി തര്‍ക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അമ്പുകൊണ്ടുള്ള ആക്രമണം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വനിതാ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ബീഹാറിലെ അരാരിയയില്‍ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്.

◾ രണ്ട് നഴ്‌സറി സ്‌കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുംബൈക്കടുത്തുള്ള ബദ്‌ലാപൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്‍ഡെ (23) പൊലീസ് വാഹനത്തിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഷിന്‍ഡെയുടേത് ഏറ്റുമുട്ടല്‍ കൊലയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംഭവം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

◾ തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം.

◾ കുട്ടികളില്‍ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസില്‍ പടര്‍ന്നുപിടിക്കുന്നു. മലിനജന സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68 (d68) വലിയതോതില്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

◾ അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരികപ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി മോഹന്‍ ബഗാന്‍. രണ്ടു തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഒടുവില്‍ കളിതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കേ വിജയഗോളും ഒപ്പം ജയവും സ്വന്തമാക്കുകയായിരുന്നു മോഹന്‍ബഗാന്‍.



◾ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കുട്ടന്റെ ഷിനിഗാമി'.  ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജയ ജയ ഷിനിഗാമീ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും റഷീദ് പാറയ്ക്കല്‍ ആണ്. സംഗീതം അര്‍ജുന്‍ വി അക്ഷയ. ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലായ്ക്കല്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ഹ്യൂമര്‍, ഫാന്റസി, ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനീഷ് ജി മേനോന്‍, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Post a Comment

0 Comments