പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 6 | വെള്ളി | Morning news today

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 6 | വെള്ളി | 
1200 | ചിങ്ങം 21 | അത്തം 
1445 | റ. അവ്വൽ | 02
➖➖➖➖➖➖➖➖

◾ ഓണക്കാലത്ത് സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്താറുണ്ടെന്നും സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഇന്ത്യയില്‍ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണെന്നും കേരളത്തില്‍ എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചതാണെന്നും എന്നാല്‍ ഓണാഘോഷം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈക്കോ ഓണം ഫെയര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ ഓണച്ചന്ത തുടങ്ങുമ്പോള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിലയുടെ കാര്യം നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല്‍ നടത്തുന്ന ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

◾ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നായിരുന്നു മാര്‍ച്ച്. സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിന്ന അബിന്‍ വര്‍ക്കിയെ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

◾ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തല്ലിച്ചതച്ചതില്‍ രൂക്ഷ പ്രതികരണവുമായി കെ സുധാകരന്‍. മുദ്രാവാക്യം വിളിച്ചവരെ തലയടിച്ച് പൊട്ടിച്ച പൊലീസുകാരെ ഞങ്ങള്‍ വ്യക്തിപരമായി നാട്ടില്‍ നേരിടാന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ കോണ്‍ഗ്രസുകാരെ തല്ലിയ പൊലീസുകാര്‍ കരുതിയിരുന്നോളൂവെന്നും ഓരോ അടിക്കും കണക്കുപറയിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുന്നറിയിപ്പു നല്‍കി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിപ്പോയെന്നും പൊലീസ് എത്രത്തോളം അധ:പതിച്ചു എന്നതോര്‍ത്ത് ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തല ലജ്ജ കൊണ്ട് കുനിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘഷര്‍ഷത്തില്‍ 11 പേരെ പ്രതികളാക്കി പൊലീസ് കെസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും കേസുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് കേസില്‍ ഒന്നാം പ്രതി. അബിന്‍ വര്‍ക്കി ഏഴാം പ്രതിയാണ്.

◾ പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഒടുവില്‍ സുജിതിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

◾ സുജിത് ദാസ് ഐപിഎസിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതില്‍ പ്രതികരണവുമായി പി.വി.അന്‍വര്‍ എംഎല്‍എ. വിക്കറ്റ് നമ്പര്‍ 1..ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നായിരുന്നു ഫെയ്സ്ബുക്കില്‍ അന്‍വര്‍ കുറിച്ചത്.  

◾ പിവി അന്‍വര്‍ എംഎൽഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അന്‍വര്‍ നട്ടെല്ലോടെ മുന്നോട്ട് വന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും, അന്‍വര്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഹസന്‍ പറഞ്ഞു.

◾ കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ടെന്നും അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകുമെന്നും നിപ, കൊവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ വിശുദ്ധി പണ്ഡിതനായ ഗുരുവിന്റെ മഷിക്ക് ഉണ്ടെന്ന സിപിഎം നേതാവ് കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിമര്‍ശനം. കെടി ജലീലിന്റെ പ്രയോഗം രക്തസാക്ഷികളെ അപമാനിക്കുന്നതും വിലകുറച്ച് കാണുന്നതുമാണെന്നുമാണ് വിമര്‍ശനം. അധ്യാപകരുടെ വിശുദ്ധി പറയാന്‍ രക്തസാക്ഷികളുടെ രക്തത്തിന്റെ വിശുദ്ധി താഴ്ത്തിക്കേട്ടേണ്ടെന്നാണ് ഇടത് അണികളുടെ വിമര്‍ശനം.

◾ ആക്സസ് പെര്‍മിഷന്‍ ഇല്ലാതെ തന്നെ വീടുകള്‍ക്ക് ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ബില്‍ഡിങ് പെര്‍മിറ്റും നമ്പറും ലഭിക്കും. താമസ ആവശ്യത്തിനുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് ദേശീയപാതാ സര്‍വീസ് റോഡുകളില്‍ നിന്നുള്ള ആക്സസ് പെര്‍മിഷന്‍ നിര്‍ബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

◾ 2022ലെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. ഒന്നാം റാങ്ക് കേരളത്തിനെന്ന് മന്ത്രി പി രാജീവ് ആണ് അറിയിച്ചത്. ഒമ്പത് കാറ്റഗറികളില്‍ ഒന്നാമത് എത്തിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിനന്ദിച്ചു. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഇതെന്നും സംരഭക സമൂഹവും മികച്ച പിന്തുണ നല്‍കിയെന്നും രാജീവ് പറഞ്ഞു

◾ തൃശ്ശൂര്‍   പീച്ചി ഡാം തുറന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നാണ് തൃശൂര്‍ സബ് കലക്ടറുടെ റിപ്പോര്‍ട്ട്. റൂള്‍ കര്‍വ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍  വ്യക്തമാക്കിയിരിക്കുന്നത്.

◾ നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസില്‍ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു നിവിന്‍ പോളി എന്നാണ് വിനീതിന്റെ  വിശദീകരണം.

◾ നിവിന്‍ പോളിക്കെതിരായ പരാതിയില്‍ പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ നടന്‍ കൊച്ചിയിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ഹോട്ടല്‍ ബില്‍ പുറത്ത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്.

◾ മുന്‍ ലോയേഴ്സ് കോണ്‍ഗ്രസ്  നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ് . പീഡനക്കേസിലെ പരാതിക്കാരിയെ,  ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പരാതി പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയതിന് നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

◾ പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

◾ ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

◾ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ പ്രതിയായ ഐജി ജി. ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തത്. പൊലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന്റെ പുനര്‍നിയമനം.

◾ ലോജിസ്റ്റിക്സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. പൊതു സ്വകാര്യ പങ്കാളിത്തത്തിലും, പൂര്‍ണമായും സ്വകാര്യമേഖലയിലെ പാര്‍ക്കെന്ന നിലയിലും കേരളത്തില്‍ ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഈ നയത്തിലൂടെ  സാധിക്കുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.

◾ പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍  25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ സെക്രട്ടേറിയറ്റിലെ ധന മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ധന വകുപ്പു മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രകാശനം ചെയ്തു.

◾ കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് സിബിഐക്ക് വിടാന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി മലപ്പുറം എസ് പി എസ് ശശിധരന്‍. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ് പി പറഞ്ഞു.


◾ ഇടുക്കി പീരുമേട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതം. സംഭവത്തില്‍ അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് വീടിനു സമീപത്ത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങില്‍ കെട്ടിയിട്ട നിലയില്‍ അഖിലിനെ കണ്ടെത്തിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ അഖില്‍ സഹോദരന്‍ അജിത്തുമായി വാക്ക് തര്‍ക്കം ഉണ്ടാക്കി. തര്‍ക്കം തടയാന്‍ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്റെ തലയില്‍ കമ്പിവടി വച്ച് അടിക്കുകയായിരുന്നു.

◾ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

◾ മാധബി പുരി ബുച്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ സെബി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാര്‍ക്കതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചന്നാരോപിച്ചും മാധബി ബുച്ച് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.

◾ സിക്കിമില്‍ വാഹനാപകടത്തില്‍ നാല് സൈനികര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ പെദോങ്ങില്‍നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. സിക്കിമിലെ പാക്യോങ് ജില്ലയിലെ സില്‍ക്ക് റൂട്ടിലായിരുന്നു അപകടം.

◾ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. റഷ്യന്‍ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. വി. അബ്ദുറഹ്‌മാന്‍ അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അര്‍ജന്റീന ഫുട്ബോള്‍ പ്രതിനിധി സംഘം ഒക്ടോബര്‍ മാസത്തില്‍ കേരളത്തിലെത്തുമെന്നും കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങാന്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് കായിക മന്ത്രി അറിയിച്ചു.

◾ ദുബൈ നഗരം സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ദുബൈ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 93 ലക്ഷം വിനോദ സഞ്ചാരികളാണ് ആറ് മാസത്തിനിടെ ദുബൈയില്‍ എത്തിയത്. 2023 ലെ വാര്‍ഷിക കണക്കുകള്‍ പ്രകാരം 1.72 കോടി സന്ദര്‍ശകരാണ് ദുബൈ നഗരത്തില്‍ എത്തിയത്. ദുബൈയിലെ ഹോട്ടലുകളില്‍ 80 ശതമാനവും കഴിഞ്ഞ ആറു മാസം ബുക്കിംഗ് പൂര്‍ത്തിയാക്കി. 155 ഡോളറാണ് ഹോട്ടല്‍ റൂമുകളുടെ ശരാശരി വരുമാനം. ആദ്യ പാദത്തില്‍ യു.എ.ഇ സന്ദര്‍ശിച്ച മൊത്തം ടൂറിസ്റ്റുകളുടെ എണ്ണം 2.82 കോടിയാണ്. 2.74 കോടി ടൂറിസ്റ്റുകള്‍ എത്തിയ സൗദി അറേബ്യയാണ് ജി.സി.സിയില്‍ രണ്ടാം സ്ഥാനത്ത്. ലോക രാജ്യങ്ങള്‍ക്കിയില്‍ 13-ാം സ്ഥാനമാണ് സൗദിക്ക്. ഖത്തറില്‍ ലോക കപ്പ് ഫുട്ബാളിന് ശേഷം ടൂറിസം രംഗത്തും ഹോട്ടല്‍ ബുക്കിംഗിലും വര്‍ധനവുണ്ടായി. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 46 ശതമാനം ടൂറിസ്റ്റുകളാണ് അധികമായി ഖത്തറില്‍ എത്തിയത്.

◾ സുര്യാസ് സാറ്റര്‍ഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റര്‍ സ്വന്തമാക്കിയ തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32-ാമത് ചിത്രം 'ഹിറ്റ് 3' സ്നീക്ക് പീക് പുറത്ത്. ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ഹണ്ടേഴ്‌സ് കമാന്‍ഡ് എന്ന് പേരിലാണ് ചിത്രത്തിന്റെ സ്നീക് പീക്ക് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അര്‍ജുന്‍ സര്‍കാര്‍ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തില്‍ എത്തുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും 'ഹിറ്റ് 3' എന്നാണ് സ്നീക് പീക് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

◾ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഭരതനാട്യം' എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. 'വമ്പന്‍മാരായി' എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബി ഈണമൊരുക്കി. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചത്. സൈജു കുറുപ്പിനൊപ്പം സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ.എം.നായര്‍ എന്നിവരും അണിനിരന്ന ചിത്രമാണ് 'ഭരതനാട്യം'.

◾ പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ടാറ്റയുടെ ആദരം. ഇലക്ട്രിക് മോഡലായ കര്‍വ് ഇ വി യാണ് താരത്തിന് ടാറ്റ സമ്മാനിച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം കര്‍വ് ഇ വി സ്വീകരിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയില്‍ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ് വകഭേദങ്ങള്‍ക്ക് 45 കിലോവാട്ട്അവര്‍ ബാറ്ററിയാണ്.  150 എച്ച്പി കരുത്ത് പുറത്തെടുക്കും. കൂടുതല്‍ വലിയ 55 കിലോവാട്ട്അവര്‍ ബാറ്ററി അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ് +അ  വകഭേദങ്ങള്‍ക്ക് ലഭിക്കും. 167 എച്ച്പി കരുത്തും ലഭിക്കും.


Post a Comment

0 Comments