പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 9 | തിങ്കൾ . Morning news today

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 9 | തിങ്കൾ  
1200 | ചിങ്ങം 24 | വിശാഖം 
1446 | റ. അവ്വൽ | 05.
➖➖➖➖➖➖➖➖

◾ രാജ്യത്ത് ഒരാളില്‍ എം പോക്സ് സംശയിക്കുന്നതായി  കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണം കണ്ടത്.  ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും  പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

◾ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.


◾ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ  താമസക്കാരായ എന്‍ പി ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

◾ എഡിജിപി എംആര്‍ അജിത് കുമാര്‍ അവധി നേരത്തെയാക്കാന്‍ സാധ്യത. ഈ മാസം 14 മുതല്‍ നാലു ദിവസത്തേക്കാണ് നിലവില്‍ അവധി അനുവദിച്ചിരിക്കുന്നതെങ്കിലും ആരോപണങ്ങളും നിലവിലെ വിവാദങ്ങളും തുടരുന്ന പശ്ചാത്തലത്തിലും അന്വേഷണം നടക്കുന്നതിനാലും നേരത്തെ തന്നെ അവധി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

◾ എഡിജിപി എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. മാമി തിരോധാനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അന്‍വര്‍ പറഞ്ഞു.ഇപ്പോള്‍ രൂപീകരിച്ച  ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസം ഉണ്ട്. സിബിഐ വരണമെന്ന ആവശ്യത്തില്‍ നിന്നും തല്‍ക്കാലം പിന്മാറാന്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. അതേസമയം എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാര്‍ത്ഥിക്കാം എന്നായിരുന്നു അന്‍വറിന്റെ മറുപടി.

◾ എഡിജിപി അജിത് കുമാറിന് ക്വാറികളില്‍ നിന്ന് മാസപ്പടി കിട്ടുന്നുണ്ടെന്നും കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ പേരില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പി.വി.അന്‍വര്‍ എം.എല്‍.എ. എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്താല്‍ പോരെന്നും പിരിച്ചുവിടുകയാണെന്ന് ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ അത്തരമൊരു തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും അന്‍വര്‍ പറഞ്ഞു.

◾ എഡിജിപി എംആര്‍ അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ലെന്നും എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും അത്തരത്തിലുള്ള ഒരു വിവാദത്തിനും സിപിഎമ്മില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ കുറ്റപ്പെടുത്തി. സിപിഐയെ തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടത്തിയ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പൂരം കലക്കിയതില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപിഐ കാണിക്കണമെന്ന് എംഎം ഹസന്‍ വ്യക്തമാക്കി.

◾ കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസില്‍ പൊലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്നും. സിബിഐ വരണമെന്ന ആവശ്യത്തില്‍ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.

◾ മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 6 മണിക്ക് പ്രതിഷേധ തീപ്പന്തം നടത്തുമെന്ന് കെപിസിസി സംഘടന ജനറല്‍ സെക്രട്ടറി എംലിജു. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ തീപ്പന്തത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

◾ ലീഡര്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരനെ തൃശൂരില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അവിടെ വിജയസാധ്യത വിഎസ് സുനില്‍കുമാറിനായിരുന്നു എന്നാണ് വിഡി. സതീശന്‍ ഇപ്പോള്‍ പറയുന്നതെന്നും അതുകൊണ്ട് ഞങ്ങളുടെ വോട്ട് എല്‍ഡിഎഫിലേക്കാണ് പോയതെന്നും പറയുന്നു. അപ്പോള്‍ പിന്നെ വിജയസാധ്യതയില്ലാത്തിടത്ത് എന്തിനാണ് കെ മുരളീധരനെ കൊണ്ടുവന്ന് മത്സരിപ്പിച്ചതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

◾ ഗോവയില്‍ മുസ്ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുളള ഗോവാ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം വിവാദത്തില്‍. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ ശ്രീധരന്‍ പിള്ള നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്.

◾ സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകള്‍.

◾ നടിക്ക് കാശ് വാഗ്ദാനം ചെയ്ത് വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ താന്‍ ചോദ്യം ചെയ്തതിനെ തന്നെ സിനിമയില്‍നിന്ന് വിലക്കിയെന്ന ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദന്‍. പുതിയ പ്രൊജ്കടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

◾ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിനെ പുതപ്പിച്ച   തുണി ജില്ലാ ആശുപത്രിയിലെ തുണിയെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെങ്കില്‍ ആശുപത്രിയില്‍ രേഖകളുണ്ടാകും. മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് വേഗത്തിലെത്താനാകും. കുട്ടിയെ മാസം തികയാതെ പ്രസവിച്ചതാണെന്നാണ് സംശയിക്കുന്നത്.

◾ തലസ്ഥാന നഗരിയിലെ ജനങ്ങളുടെ കുടിവെള്ളം നാല് ദിവസം മുട്ടിച്ച പൈപ്പ് മാറ്റിയിടല്‍ പൂര്‍ത്തിയായി. പൈപ്പ് ലൈനിന്റെ പണികള്‍ പൂര്‍ത്തിയായതോടെ ഇന്നലെ രാത്രി പത്തോടെ നഗരത്തില്‍ പമ്പിങ് ആരംഭിച്ചു. കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയ വെള്ളം പല ഭാഗങ്ങളിലും എത്തിത്തുടങ്ങി. പമ്പിങ് തുടങ്ങിയപ്പോള്‍ ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ തന്നെ പൂര്‍ണ്ണ തോതില്‍ എല്ലായിടത്തും വെള്ളം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളുടെ നാല് ദിവസത്തെ കുടി വെള്ളം മുട്ടിച്ചത്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല.

◾ തലസ്ഥാനനഗരത്തില്‍ നാലു ദിവസമായുണ്ടായ ജിലവിതരണ മുടക്കത്തില്‍ ജല അതോറിറ്റിയെ വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ പ്രശാന്ത്. ജല അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്ന് കഴക്കൂട്ടം എം.എല്‍.എ. കുറ്റപ്പെടുത്തി. മുന്‍ധാരണയില്ലാതെയാണ് അതോറിറ്റി കാര്യങ്ങള്‍ കൈകാര്യംചെയ്തതെന്നും പ്രശാന്ത് ആരോപിച്ചു. ഒരു സ്ഥലത്ത് പണി നടക്കുന്നത് കാരണം മുഴുവന്‍ ജലവിതരണവും മുടങ്ങുന്നത് എങ്ങനെയാണെന്നു ചോദിച്ച എംഎല്‍എ  കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

◾ തലസ്ഥാനത്ത് നാല് ദിവസമായി കുടിവെള്ളം മുടങ്ങിയ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. അതേസമയം മുടങ്ങി കിടന്ന പമ്പിങ് പുനരാരംഭിച്ച തുമൂലം കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയ വെള്ളം പല ഭാഗങ്ങളിലും എത്തിത്തുടങ്ങി.

◾ ശമ്പള വര്‍ധനയും ബോണസ് വര്‍ധനയും അംഗീകരിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്തില്‍ നടത്തി വന്ന സമരമാണ് ഒത്തുതീര്‍ത്തത്. ജീവനക്കാരുടെ ബോണസ് 1000 രൂപ വര്‍ദ്ധിപ്പിച്ചു. ലോഡിങ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനം വര്‍ധിപ്പിച്ചു. പുഷ് ബാക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് പത്ത് ശതമാനവും ശമ്പളം വര്‍ധനവും അനുവദിച്ചു.

◾ കുട്ടനാടിന്റെ കായല്‍ സൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കുവാന്‍ അവസരമൊരുക്കി കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം സെല്‍. ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ കായല്‍ കാഴ്ച്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നത്. 120 സീറ്റുകളുള്ള വേഗ- 2 ബോട്ടില്‍  5 മണിക്കൂര്‍ കൊണ്ട് 52 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുക. രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച്  നാല് മണിയോടെ ആലപ്പുഴയില്‍ എത്തുന്ന വിധത്തിലാണ് യാത്ര.

◾ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ നേതാവ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിദ്യാര്‍ഥി അറസ്റ്റിലായി മൂന്നാഴ്ചയായിട്ടും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മൗനം അപമാനകരമാണെന്ന്  കെപിസിസി സെക്രട്ടറി എ. പ്രസാദ്. 2023 മെയില്‍ കോളേജ് അവധിക്കാലത്ത് ഡി സോണ്‍ മത്സരങ്ങളുടെ തയാറെടുപ്പിന്റെ സമയത്താണ് സനേഷ്  എന്ന വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിയെ  പീഡിപ്പിച്ചത്.

◾ ബൈക്ക് സര്‍വീസിന് നല്‍കി നടന്നുവരുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികന്‍ മരിച്ചു. ഹരിപ്പാട് മുട്ടം വലിയകുഴി മാധവം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ഉജ്വല്‍ (29) ആണ് മരിച്ചത്. ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെ 9ന് ആയിരുന്നു  അപകടം.

◾ സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ മര്‍ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് അജി വിലാസത്തില്‍ അജിത്ത് (36) ആണ് സഹോദരന്‍ അനീഷിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. 2017-ലെ ഒരു കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അജിത്ത്.

◾ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ  തുരത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഫോണ്‍ചെയ്ത നാട്ടുകാരന്  വിചിത്ര മറുപടി നല്‍കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇടുക്കി കാന്തല്ലൂരില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ സഹായമഭ്യര്‍ത്ഥിച്ചാണ് പയസ് നഗര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാരന്‍ വിളിച്ചത്.  എന്നാല്‍ വാഹനത്തില്‍ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താമെന്നുമായിരുന്നു മറുപടി.

◾ കര്‍ണാടകയിലെ തുമകുരുവിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞുമടക്കം ആറ് പേരാണ് മരിച്ചത്. തുമകുരുവിലെ മധുഗിരി താലൂക്കില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

◾ തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ കമ്മറ്റിയെ നിയോഗിച്ച് താര സംഘടനയായ നടികര്‍സംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.

◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ഒളിമ്പിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. രാജ്യംവിടേണ്ടിവരുമെന്ന് കരുതിയപ്പോള്‍ കരുത്തുതന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

◾ മുന്‍ ഗുസ്തി താരവും കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനുമായ ഭജ്റംഗ് പുനിയക്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ വധഭീഷണി. വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വാട്ട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാനാണ് സന്ദേശത്തിലുള്ളത്.

◾ എക്സൈസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ശാരീരിക ക്ഷമതാ പരീക്ഷയ്ക്കിടെ മരിച്ചത് 12 ഉദ്യോഗാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലാണ് സംഭവം. 19 മുതല്‍ 31 വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളാണ് റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടത്തില്‍ മരിച്ചത്. സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലാണ് കായികക്ഷമത പരിശോധനയ്ക്കിടെ ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചത്.

◾ ലക്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. ഇരുപത്തിയെട്ട്  പേര്‍ക്ക് പരിക്കേറ്റു. ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

◾ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ബംഗാളി സിനിമ സംവിധായകരുടെ സംഘടനയായ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക തെളിവുകളും കണക്കിലെടുത്താണ് ഡിഎഇഐ വേഗം നടപടി എടുത്തതെന്ന് പത്രകുറിപ്പില്‍ പറയുന്നു.

◾ 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിഘടനവാദി നേതാവായ അഫ്‌സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

◾ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലേക്കെന്ന് ദേശീയ മാധ്യമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രണ്ട് മാസത്തിനിടെ റഷ്യയും യുക്രൈനും സന്ദര്‍ശിക്കുകയും വ്ലാദിമിന്‍ പുടിന്‍, സെലെന്‍സ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡോലവിനെ അയക്കാന്‍ തീരുമാനമുണ്ടായത്.

◾ 2026ഓടെ ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ്പുകളെ അയക്കും എന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് തലവന്‍ എലോണ്‍ മസ്‌ക്. ചൊവ്വയിലെ ലാന്‍ഡിംഗ് പരിശോധിക്കാനായി അണ്‍ക്രൂവ്ഡ് ടെസ്റ്റ് നടത്തും. ആ ലാന്‍ഡിംഗ് വിജയകരമായാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും എന്നും സ്പേസ് എക്സ് സ്ഥാപകനും സിഇഒയുമായ മസ്‌ക് എക്സിലൂടെ അറിയിച്ചു.

◾ കേരള ഹോക്കി അസോസിയേഷനെതിരെ സംസാരിച്ചുവെന്ന പരാമര്‍ശത്തില്‍ പ്രതികരിച്ച് ഹോക്കി താരം പിആര്‍ ശ്രീജേഷ്. ഹോക്കിയെ സ്നേഹിക്കുന്നുവെന്ന് നടിച്ച് ചിലര്‍ എതിരെ നില്‍ക്കുന്നുണ്ടെന്നും കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ടെന്നും ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും അസോസിയേഷനെ വിമര്‍ശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു. അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ  പരാമര്‍ശം.

◾ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്. ഫൈനല്‍ പോരാട്ടത്തില്‍ യുഎസിന്റെ ടെയ്ലര്‍ ഫ്രിറ്റ്സിനെയാണ് സിന്നര്‍ തോല്‍പിച്ചത്.

◾ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,01,699.77 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 1,181 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സിന് മാത്രം 60,000 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇതോടെ റിലയന്‍സിന്റെ വിപണി മൂല്യം 19,82,282 കോടിയായി താഴ്ന്നു. ടിസിഎസിന്റെ മൂല്യത്തില്‍ 34,136 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,12,762 കോടിയായാണ് ടിഎസിഎസിന്റെ വിപണിമൂല്യം താഴ്ന്നത്. എസ്ബിഐ 29,495 കോടി, ഭാരതി എയര്‍ടെല്‍ 28,379 കോടി, ഇന്‍ഫോസിസ് 17,061 കോടി, എല്‍ഐസി 16,381 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറും എച്ച്ഡിഎഫ്‌സി ബാങ്കും നേട്ടം ഉണ്ടാക്കി. യഥാക്രമം 14,179 കോടി, 3735 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.


Post a Comment

0 Comments