ബോണസ് ചർച്ച പരാജയം: 25ന് ഓട്ടുകമ്പനി തൊഴിലാളി പണിമുടക്ക്


തൃശൂർ ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾ സെപ്റ്റംബർ 25 മുതൽ പണിമുടക്കും.  ബോണസ് നിശ്ചയിക്കുന്നതിന് വേണ്ടി എറണാകുളം ഡെപ്യൂട്ടി ലേബർ  കമ്മീഷണർ എം.വി. ഷീല വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെയാണ്‌  പണിമുടക്ക് സമരം നടത്താൻ തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചത്. 
ഇത്തവണ പതിനഞ്ച് ശതമാനം ബോണസ്സേ നൽകാനാവൂ എന്ന തീരുമാനത്തിലാണ് ഓട്ടുകമ്പനി ഉടമകൾ. തൊഴിലാളികളുടെ ബോണസ് നിരന്തരം വെട്ടിക്കുറക്കാനുള്ള  ഉടമകളുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ വർഷം തീരുമാനിച്ച പതിനാറര  ശതമാനം ബോണസ് തൊഴിലാളികൾക്ക് നൽകണമെന്നും യുണിയനുകൾ ആവശ്യപ്പെട്ടു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തർക്കം ലേബർ കമ്മീഷണർക്ക് വിടുമെന്ന് ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറിയിച്ചു. 
തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രൻ, പി.ജി. മോഹനൻ, കെ.എം. അക്ബർ, പി. ഗോപിനാഥൻ, ടി.സി. മോഹനൻ എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോസ് ജെ മഞ്ഞളി, ഭാരവാഹികളായ സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ, ജോസ്, രാമദാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments