പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം; അട്ടിമറി സംശയിച്ച് ദേവസ്വം. അരക്കോടിയുടെ നഷ്ടമെന്നു നിഗമനം


  • pHOTO:manoramanews




  • തൃശൂർ ∙  നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് ക്ഷേത്രത്തോടു ചേർന്ന അഗ്രശാല ഹാളിന്റെ മുകൾനിലയിൽ വൻ തീപിടിത്തം. പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. ഹാളിലെ കേന്ദ്രീകൃത എയർ കണ്ടിഷൻ സംവിധാനമടക്കം പൂർണമായി കത്തിനശിച്ചു.

    അരക്കോടി രൂപയുടെ നഷ്ടമുണ്ടായതായാണു ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം.മൂന്നു യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറിൽ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൊലീസിനു പരാതി നൽകി.  ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയാണു സംഭവം.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഹാളിന്റെ താഴത്തെ നിലയിൽ നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നു. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി 2 നൃത്തങ്ങൾക്കു പിന്നാലെയാണു ഹാളിന്റെ മുകൾനിലയിൽ നിന്നു പുക ഉയരുന്നതു കണ്ടത്.പൂരത്തിന്റെ സമയത്തു പൂരക്കഞ്ഞി വിളമ്പാൻ എത്തിച്ച പാളപ്പാത്രങ്ങളിൽ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്കു തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങി. 

നൃത്തപരിപാടി താഴത്തെ നിലയിലായിരുന്നെങ്കിലും മുകൾനിലയിലെ സ്റ്റേജിനു സമീപത്തായിരുന്നു ഗ്രീൻ റൂം പ്രവർത്തിച്ചിരുന്നത്.പാളകളിൽ നിന്ന് എസി യൂണിറ്റിലേക്കു തീപടർന്നതോടെ ഹാളിലാകെ തീയാളി. നർത്തകരുടെ ബാഗുകളടക്കം കത്തിനശിച്ചു. ഈ ഭാഗത്ത് ആരുമില്ലാതിരുന്നതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി.

ഉടൻ തന്നെ ആളുകളെ പൂർണമായി പുറത്തിറക്കിയതിനു പിന്നാലെ അഗ്നിരക്ഷാ സേനയെത്തി.അസി. സ്റ്റേഷൻ ഓഫിസർമാരായ ഷംസുദീൻ, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ഫയർ എൻജിനുകളിൽ നിന്നു വെള്ളം പ്രവഹിപ്പിച്ചാണു തീ അണച്ചത്. തീ നിയന്ത്രണവിധേയമായതിനു ശേഷവും പുക ശമിച്ചിരുന്നില്ല. 

തീപിടിത്തത്തിനു കാരണമായതു ഷോർട് സർക്യൂട്ട് അല്ലെന്നാണു സംശയം. വയറിങ് സംവിധാനം പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം വ്യക്തമായത്. ഇതോടെ അട്ടിമറി ആണോ എന്ന സംശയം ബലപ്പെട്ടു. അഗ്രശാല ഹാളിലും പരിസരത്തും സിസിടിവി ഉള്ളതിനാൽ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അട്ടിമറി സംശയിക്കുന്നതായി ദേവസ്വം സെക്രട്ടറിയും സ്ഥിരീകരിച്ചു.

Post a Comment

0 Comments