ചാലക്കുടിയിലെ ബാങ്ക് കവർച്ച; അന്വേഷണത്തിന് പ്രത്യേക സംഘം


ചാലക്കുടിയില്‍ ജീവനക്കാരെ ബന്ദിയാക്കി നടന്ന ബാങ്ക് കവർച്ചയിൽ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.ബാങ്കില്‍ നിന്നും മോഷണം പോയത് 15 ലക്ഷം രൂപയാണ്. പ്രതിക്കായി ഇന്ത്യയില്‍ മുഴുവൻ പരിശോധന നടത്തുമെന്ന് റൂറല്‍ എസ്പി ബി. കൃഷ്ണ കുമാർ അറിയിച്ചു.മോഷണം നടക്കുമ്ബോള്‍ ബാങ്കിലുണ്ടായിരുന്നത് 47 ലക്ഷം രൂപയാണ്. അതില്‍ മൂന്ന് ബണ്ടിലാണ് മോഷണം പോയതെന്നും എസ്പി പറഞ്ഞു. 2.12. നാണ് പ്രതി പോട്ട ഫേഡറല്‍ ബാങ്കിന്റെ ശാഖയിലേക്ക് വന്നത്. ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ആ സമയത്ത് പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റൂറല്‍ എസ്പി അറിയിച്ചു. പ്രതിയുടെ വാഹനത്തെ കുറിച്ച്‌ അറിവുണ്ടെന്നും എവിടേക്കാണ് പോയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ബാങ്കില്‍ വന്നപ്പോള്‍ ഇയാള്‍ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളൂ. റെയില്‍വേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി കൂട്ടിച്ചേർത്തു.പ്രതി ഹിന്ദി സംസാരിച്ചത് കൊണ്ട് മലയാളി അല്ലെന്ന് പറയാനാവില്ല. ചിലപ്പോള്‍ അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള നീക്കവുമാകാമെന്ന് ഡിഐജി നിരീക്ഷിച്ചു.ചാലക്കുടിയിലെ ഫെഡറല്‍ ബാങ്കിൻ്റെ പോട്ട ശാഖയില്‍ ജീവനക്കാരെ കത്തിമുനയില്‍ നിർത്തിയായിരുന്നു വൻ കവർച്ച. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ജീവനക്കാരില്‍ ഏറെയും ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സ്കൂട്ടറില്‍ മുഖം മറച്ചെത്തിയ മോഷ്ടാവ് 15 ലക്ഷം കൊള്ളയടിച്ചത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്ക്വാഡും ഫോറൻസിക് സംഘവുമെത്തി ബാങ്കില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. ജീവനക്കാരുടെ പ്രാഥമിക മൊഴികളും പൊലീസ് രേഖപ്പെടുത്തി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍