ജ്വല്ലറിയിൽ നിന്ന് സ്വർണ്ണവുമായി മുങ്ങിയ പ്രതികളിലൊരാൾ അറസ്റ്റിൽ


സ്വർണം വാങ്ങിയശേഷം ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്‍റെ വ്യാജ രസീത് കാണിച്ച്‌ ജ്വല്ലറിയില്‍നിന്ന് എട്ടുപവന്‍റെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍.പേരാവൂർ കൊളവൻചാലില്‍ അപ്പാച്ചി എന്നുവിളിക്കുന്ന അഷറഫി(34)നെയാണ് അറസ്റ്റുചെയ്തത്.പെരിഞ്ഞനം മൂന്നുപീടികയിലെ ജ്വല്ലറിയിലാണ് തട്ടിപ്പു നടന്നത്. പെരിഞ്ഞനം സ്വദേശിയാണെന്നും ഗള്‍ഫില്‍ ബിസിനസ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും വളയും മോതിരവും അടക്കം എട്ടു പവന്‍റെ ആഭരണങ്ങളാണ് അഷറഫ് വാങ്ങിയത്. മണിക്കൂറുകളോളം കടയില്‍ തങ്ങിയ ഇയാള്‍ ബില്‍തുക കടയുടമയുടെ അക്കൗണ്ടിലേക്കു നെറ്റ് ബാങ്കിംഗ് വഴി അയയ്ക്കുകയാണെന്ന് ഉടമയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്‍റെ രസീത് സ്വന്തം മൊബൈലില്‍ കാണിച്ച യുവാവ് ഉടമയുടെ അക്കൗണ്ടില്‍ പണമെത്താൻ കുറച്ചുസമയമെടുക്കുമെന്നും പറഞ്ഞുമുങ്ങി.ഇതു വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞും അക്കൗണ്ടില്‍ പണമെത്താതായതോടെ ഉടമ കയ്പമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.അന്വേഷണം നടത്തിയ പോലീസ് മോഷണത്തിനായി വന്ന കാർ വിദഗ്ധമായി ഒളിപ്പിച്ചിരുന്നതു കണ്ടെത്തി. വാഹനത്തെപ്പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയതു യഥാർഥ വാഹന ഉടമയുടെ അടുത്തായിരുന്നു. അയാള്‍ സിനിമാമേഖലയിലുള്ള ഒരാള്‍ക്കു കാർ വാടകയ്ക്കു കൊടുത്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ അതുവഴിയായി അന്വേഷണം. ഒടുവില്‍ അഷറഫിനെ പിടികൂടുകയായിരുന്നു.ഇവർ ഈ തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈല്‍ ആപ്പാണ് ഉപയോഗിച്ചിരുന്നത്. പണം നല്‍കിയതായി സക്രീനില്‍ വ്യാജമായി കാണിക്കും എന്നതാണ് ആപ്പിന്‍റെ പ്രത്യേകത.അഷറഫും ഒരു കൂട്ടാളിയുമൊന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകയ്ക്കെടുത്തു മൂന്നുപീടികയിലേക്കു വന്നത്. അഷറഫ് കാർ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ചശേഷം കൂട്ടാളിയെ തട്ടിപ്പിനായി പറഞ്ഞയയ്ക്കുകയും, തട്ടിപ്പു നടത്തിയശേഷം തിരിച്ചുവന്ന കൂട്ടാളിയുമായി കാറില്‍ രക്ഷപ്പെടുകയുമാണുണ്ടായത്. കൂട്ടാളിയായ പ്രതിയെക്കുറിച്ച്‌ പോലിസ് അന്വേഷിച്ചുവരുന്നു.സമാനരീതിയില്‍ മട്ടാഞ്ചേരിയിലും താ‌മരശേരിയിലും തട്ടിപ്പ് പ്രതികള്‍ നടത്തിയിരുന്നതായി പറയുന്നു. അഷറഫ് പേരാവൂർ പോലിസ് സ്റ്റേഷനില്‍ 2018 ല്‍ മുക്കുപണ്ടം പണയം വച്ചതിന് എട്ടു കേസുകളിലും തമിഴ്നാട് ജോലാർപേട്ട് സ്റ്റേഷനിൻ ഒരു പിടിച്ചുപറിക്കേസിലുമടക്കം 13 കേസിലെ പ്രതിയാണ്.കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, കയ്പമംഗലം എസ്‌എച്ച്‌ഒ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ കെ.എസ്. സൂരജ്, മുഹമ്മദ് സിയാദ്, പോലിസുകാരായ സുനില്‍കുമാർ, ജ്യോതിഷ്, ഡെൻസ് മോൻ, സൈബർ വോളന്‍റിയർ മൃദുലാല്‍ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍