പരീക്ഷയുടെ അവസാന ദിനം സ്കൂളുകള്‍ക്ക് പോലീസ് സംരക്ഷണം, ഫര്‍ണിച്ചറും ഫാനുമൊക്കെ നശിപ്പിച്ചാല്‍ കടുത്ത നടപടി


എസ്‌എസ്‌എല്‍സി പരീക്ഷ അവസാനിക്കുന്ന മാർച്ച്‌ 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാൻ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.തൃശ്ശൂർ കോർപ്പറേഷൻ പരിധിയില്‍പ്പെട്ട ചില സ്‌കൂളുകളില്‍ കുട്ടികള്‍ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലർത്താൻ പ്രിൻസിപ്പല്‍മാർക്കും പ്രധാനാധ്യാപകർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.ജില്ലയില്‍ പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളില്‍ പല സ്‌കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മില്‍ തല്ലുണ്ടാക്കുക, വാഹനങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകള്‍ ഉണ്ടായിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്‌കൂള്‍ ഗേറ്റിനുപുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളുകളിലെത്താൻ എല്ലാ സ്‌കൂളുകളിലേയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.അമിത ആഹ്ളാദ പ്രകടനങ്ങള്‍ നടത്തി സ്‌കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍, ചെലവു മുഴുവൻ രക്ഷിതാവില്‍ നിന്നും ഈടാക്കിയ ശേഷമേ വിടുതല്‍ സർട്ടിഫിക്കറ്റുകള്‍ നല്‍കുകയുളളൂവെന്നും ഡിഇഒ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുളള മൂന്ന് പ്രത്യേക സ്‌ക്വാഡുകള്‍ ജില്ലയില്‍ ഉടനീളം പരിശോധന നടത്തിവരുന്നു. ഇതുവരെ നടന്ന പരീക്ഷകളിലൊന്നും തന്നെ ക്രമക്കേടുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം പരീക്ഷാ ഹാളില്‍ ഇൻവിജിലേറ്റർമാരായ ചില അധ്യാപകരില്‍ നിന്നും മൊബൈല്‍ പിടിച്ചെടുത്തതിനെതുടർന്ന് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ഈ വർഷം മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ അധ്യാപകർ ജാഗ്രത പുലർത്തിയതായി ഡിഇഒ വിലയിരുത്തി. തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയില്‍ 89 പരീക്ഷാകേന്ദ്രങ്ങളിലായി ആകെ 9,945 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷയെഴുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price