യുവാവിൻ്റെ കൊലപാതകം പ്രതികളായ അച്ഛനും മകനും ജീവപരന്ത്യം കഠിന തടവും പിഴയും ശിക്ഷ.
മണലൂർ മാമ്പുള്ളി വീട്ടിൽ റെബീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുത്തിയിൽ വീട്ടിൽ വേലുക്കുട്ടി (78), മകൻ അനിൽകുമാർ (41) എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് ടി.കെ.മിനിമോൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം.
അന്തിക്കാട് സബ് ഇൻസ്പെക്ടർ ആയിരുന്ന തോമസ് ആണ് ആദ്യാന്വേഷണം നടത്തിയത്. തുടർന്നുള്ള അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന സി.സുന്ദരൻ ആണ്,
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെയും 31 രേഖകളും പത്തോളം തൊണ്ടി മുതലും ഹാജരാക്കിയിരുന്നു. വിചാരണയുടെ അവസാനവേളയിൽ ഒളിവിൽ പോയ ഒന്നാം പ്രതിയായ വേലുക്കുട്ടിയെ പിടികൂടുന്നതിനായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസിന്റെ സഹായത്തോടെ കാട്ടുർ ഇൻസ്പെക്ടർ ബൈജുവിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ സുർജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് നിലമ്പൂരിൽ നിന്ന് വേലുക്കുട്ടിയെ പിടികൂടുകുടി കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് റിമാൻഡിൽ പാർപ്പിച്ച് വിചാരണ പൂർത്തിയാക്കുകയായിരുന്നു.
പ്രതികൾക്ക് കൊലപാതകത്തിനു ജീവപരന്ത്യം കഠിന തടവിനു പുറമെ 2 ലക്ഷം രൂപ വീതം ഒരോ പ്രതികൾക്കും പിഴ ശിക്ഷയും വിധിച്ചു.