വയോധികനെ കൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഊരകം കണ്ടേശ്വരം കുന്നത്തുകാട്ടിൽ വീട്ടിൽ മണിയെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചൂളക്കട്ട കൊണ്ട് എറിഞ്ഞു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കിഴുത്താണി സ്വദേശികളായ മേപ്പുറത്ത് വീട്ടിൽ വിഷ്ണുപ്രസാദ്, ആലക്കാട്ട് വീട്ടിൽ ബാസിയോ, വാക്കയിൽ വീട്ടിൽ സീജൻ, വടക്കോട്ട് വീട്ടിൽ ആദർശ് എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 8.45നാണ് സംഭവം. ഊരകം സെന്‍ററില്‍ നില്‍ക്കുകയായിരുന്ന മണിയോട് കാറില്‍ വന്ന പ്രതികള്‍ എന്തോ ചോദിച്ചപ്പോള്‍ മറുപടി പറയാത്തതിലുള്ള വൈരാഗ്യത്താല്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മണിയുടെ ഇടത് വാരിയെല്ലും അരക്കെട്ടില്‍ ഇടത് ഭാഗത്തെ എല്ലും പൊട്ടി. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതി വിഷ്ണുപ്രസാദിനെതിരെ ഇരിങ്ങാലക്കുട, ആളൂർ, കാട്ടൂർ, വിയ്യൂർ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നു വധശ്രമക്കേസ്, രണ്ടു കവർച്ചക്കേസ്, ഒരു പോക്സോ കേസ്, മൂന്ന് അടിപിടിക്കേസ് എന്നിവയുണ്ട്. ബാസിയോക്കെതിരെ കാട്ടൂർ പൊലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസുണ്ട്.ചേർപ്പ് പൊലീസ് ഇൻസ്പെക്ടർ രമേഷ്, സബ് ഇൻസ്പെക്ടർമാരായ സജിബാല്‍, ജെയ്സണ്‍, സീനിയർ സി.പി.ഒമാരായ സിന്ധി, സതീഷ്, സി.പി.ഒമാരായ ഗോകുല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.