വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ.
കാറളം ചെമ്മണ്ട സ്വദേശിയും തെക്കേക്കര വീട്ടില്‍ താമസക്കാരനുമായ ആല്‍വിൻ (28) ആണ് തട്ടിപ്പുകേസില്‍ പിടിയിലായത്. ഇയാള്‍ മൊത്തം 29,80,000 രൂപ പലരില്‍ നിന്നായി തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.അഗ്നീറ എബ്രോഡ് എഡ്യൂക്കേഷണല്‍ ആൻഡ് ജോബ് കണ്‍സള്‍ട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് ആല്‍വിൻ തട്ടിപ്പ് നടത്തിയത്. കിഴുത്താണി സ്വദേശികളായ സുനില്‍കുമാർ (53), ഭാര്യ നിഷ സുനില്‍കുമാർ എന്നിവരുമായാണ് ആല്‍വിൻ ചേർന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് ഏഴ് പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്.തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആല്‍വിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ നിലവിലുണ്ട്. ഇതേസമയം പുതുക്കാട്, കൊടകര, വെള്ളിക്കുങ്ങര പോലീസ് സ്റ്റേഷനുകളിലും സമാനമായ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ കൂടി ആല്‍വിനെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.