
ആലപ്പുഴ: സി.പി.ഐ.എം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന ജി. സുധാകരനെ പ്രതിരോധിക്കാൻ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ കളത്തിലിറക്കാൻ പാർട്ടി ആലോചിക്കുന്നു. സുധാകരൻ വിമതനായി മത്സരിക്കുകയാണെങ്കിൽ വി.എസ് കുടുംബത്തിൽ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാർത്ഥിയാക്കി അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് നേതൃത്വത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘം സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നെങ്കിലും ചർച്ചകൾ ഫലം കണ്ടില്ല. നേതാക്കളെ വീടിനുള്ളിൽ കയറ്റാതെ പുറത്തിരുത്തിയാണ് സുധാകരൻ സംസാരിച്ചത്. പാർട്ടി വിരുദ്ധ നിലപാടുകളിൽ നിന്ന് പിന്തിരിയണമെന്ന നേതാക്കളുടെ ആവശ്യം സുധാകരൻ തള്ളിക്കളഞ്ഞു. ഇന്നു രാവിലെ 11 മണിക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Also Read: സിപിഎമ്മിൽ നിന്ന് പുറത്തേക്കോ? സ്വർണക്കടത്ത് കേസിൽ എ. പത്മകുമാറിന് പാർട്ടി നോട്ടീസ്
വി.എസിന്റെ വിശ്വസ്തതയും കുടുംബമഹിമയും മുൻനിർത്തി അണികളെ ഒപ്പം നിർത്താൻ അരുൺകുമാറിനെ മണ്ഡലത്തിൽ ഇറക്കുന്നതിനെക്കുറിച്ച് പാർട്ടി ഗൗരവമായി ആലോചിക്കുന്നു. നിലവിൽ സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കണമെന്നാണ് നയമെങ്കിലും, സുധാകരൻ രംഗത്തിറങ്ങിയാൽ എച്ച്. സലാമിനെ മാറ്റി പരീക്ഷിക്കുന്നതിനെക്കുറിച്ച് പുനരാലോചനയുണ്ടാകും. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ അദ്ദേഹത്തിന് പിന്തുണ നൽകാനാണ് യു.ഡി.എഫിന്റെ പ്രാഥമിക നീക്കം.
സുധാകരൻ പാർട്ടിയെ വഞ്ചിക്കുകയാണെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുമ്പോൾ, സംഘടനയുടെ മൂല്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സുധാകരൻ പുറത്തുപോകില്ലെന്ന് വിശ്വസിക്കുന്നവരും പാർട്ടിയിലുണ്ട്. മാധ്യമപ്രവർത്തകർക്കായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതും നേതാക്കളെ കാണാൻ വിസമ്മതിച്ചതും സുധാകരന്റെ പുറത്തുപോകൽ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.
The post അമ്പലപ്പുഴയിൽ ‘വി.എസ്’ തന്ത്രം; സുധാകരനെ തളയ്ക്കാൻ വി.എ അരുൺകുമാറിനെ ഇറക്കാൻ സി.പി.ഐ.എം? appeared first on Express Kerala.



