
ഇടുക്കി: കരിമണ്ണൂരിൽ വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. കോലാനി സ്വദേശി ഉഷാ സുധൻ (40), പത്തനംതിട്ട സ്വദേശി ദേവി (39) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കാമുറി സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച് ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. രോഗശാന്തിക്കായി പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വിശ്വാസം പിടിച്ചുപറ്റുകയും പ്രാർത്ഥനയ്ക്ക് ശേഷം തിരികെ നൽകാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി മാല, മോതിരം, പണം എന്നിവ കൈക്കലാക്കുകയും ചെയ്തു. അവസാനമായി അഞ്ച് പവന്റെ മാലയുമായി സംഘം മുങ്ങുകയായിരുന്നു.
Also Read: കൊട്ടാരക്കരയിൽ നഗ്നതാ പ്രദർശനം; ചോദ്യം ചെയ്ത് പെൺകുട്ടി, പ്രതി പിടിയിൽ
ആഭരണങ്ങൾ തിരികെ ലഭിക്കാതായതോടെ വീട്ടമ്മ നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഈ കേസിൽ വിജീഷ്, സുലോചന, അഞ്ജു, ഷാജിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഉഷയും ദേവിയും ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിലാണ് അറസ്റ്റിലായത്.
The post രോഗശാന്തിക്കായി പ്രാർത്ഥന, പിന്നാലെ സ്വർണ്ണക്കവർച്ച; ഇടുക്കിയിൽ രണ്ടു സ്ത്രീകൾ പിടിയിൽ appeared first on Express Kerala.



