
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ ഖേദപ്രകടനം നടത്തിയത് പാർട്ടി നിർദ്ദേശപ്രകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥിരീകരിച്ചു. മന്ത്രി നടത്തിയ പ്രസ്താവന സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടല്ലെന്നും തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹം അത് പിൻവലിച്ചതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എക്കാലത്തും വർഗീയവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും, ഇന്നലെയും ഇന്നും നാളെയും വർഗീയതക്കെതിരായ പോരാട്ടത്തിൽ പാർട്ടി മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സി.പി.എം സ്വീകരിച്ചുപോരുന്നത്. പാർട്ടിയുടെ ഈ അടിസ്ഥാന നയത്തിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി അംഗീകരിക്കില്ല. വലതുപക്ഷ മാധ്യമങ്ങളും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് സി.പി.എം വർഗീയതയുമായി സന്ധി ചെയ്യുന്നു എന്ന രീതിയിൽ തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ഇത്തരം പ്രചാരവേലകളെ പാർട്ടി അന്നും ഇന്നും തള്ളിക്കളയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാൻ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത് തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അല്ലാതെ പിന്നെ എന്തിനാണ് അത് പിൻവലിക്കുന്നത് എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
The post മന്ത്രി സജി ചെറിയാനെ തിരുത്തി സി.പി.എം; ഖേദപ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് എം.വി. ഗോവിന്ദൻ appeared first on Express Kerala.


