
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിവാദ പരാമർശങ്ങൾ കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. തന്റെ കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന ഗണേഷിന്റെ ആരോപണത്തിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. രാഷ്ട്രീയത്തിനതീതമായി ജനമനസ്സുകളിൽ വലിയ സ്വാധീനമുള്ള ഉമ്മൻചാണ്ടിയെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകി. സരിതയെക്കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ പറയിപ്പിച്ചത് ഗണേഷാണെന്ന ചാണ്ടി ഉമ്മന്റെ പരാമർശമാണ് ഈ വാക്ക്പോരിലേക്ക് നയിച്ചത്.
സോളാർ കേസ് വിവാദമായ ഘട്ടത്തിൽ ഗണേഷ് കുമാറിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയോട് വെളിപ്പെടുത്തിയിരുന്നു. അന്ന് സഭയിൽ പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, ഗണേഷിന്റെ വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്താൻ തന്റെ മാന്യത അനുവദിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ സംരക്ഷിച്ച നിലപാടായിരുന്നു ഉമ്മൻചാണ്ടി സ്വീകരിച്ചത്. തന്നെ രാഷ്ട്രീയമായി വേട്ടയാടിയിട്ടും ഒരു വ്യക്തിയുടെ സ്വകാര്യത കാത്തുസൂക്ഷിച്ച ഉമ്മൻചാണ്ടിക്കെതിരെ നന്ദികേടാണ് ഗണേഷ് കാണിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
Also Read: കുഞ്ഞിക്കൃഷ്ണൻ ശത്രുക്കളുടെ കോടാലി കൈ! പയ്യന്നൂർ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ സിപിഎം
അതേസമയം, ഗണേഷിന്റെ ഈ പരാമർശത്തിൽ ഇടതുപക്ഷം അതൃപ്തിയിലാണ്. ഉമ്മൻചാണ്ടിയുടെ മരണശേഷം ഇത്തരം വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്കൊപ്പം നിൽക്കാൻ സി.പി.എം തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഉമ്മൻചാണ്ടിക്കെതിരായ പരാമർശം പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്.
The post കെ.ബി. ഗണേഷ് കുമാറിനെ അന്ന് രക്ഷിച്ചത് ഉമ്മൻചാണ്ടിയുടെ ആ മാന്യത; ഉറച്ച നിലപാടിൽ കോൺഗ്രസ് appeared first on Express Kerala.


