
കൊല്ലം: ചിതറയിൽ പതിനാറുകാരിയെ നിരന്തര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചിതറ കുറക്കോട് സ്വദേശിയായ അഭിൻ (22) ആണ് പോക്‌സോ നിയമപ്രകാരം പിടിയിലായത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ഇത് പലതവണ ആവർത്തിക്കുകയും ചെയ്തു.
പീഡനവിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനം തുടർന്നിരുന്നത്. നിരന്തരമായ പീഡനത്തെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി, കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാതാപിതാക്കൾ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി താൻ നേരിട്ട പീഡന വിവരം പുറത്തുപറഞ്ഞത്. തുടർന്ന് ചിതറ പോലീസ് അന്വേഷണം ആരംഭിക്കുകയും കുറക്കോട് ഭാഗത്തുനിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. പോക്‌സോ വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post ചിതറയിൽ 16-കാരിക്ക് നേരെ പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ appeared first on Express Kerala.


