
ഭൂമി തരംമാറ്റൽ നടപടികളിൽ അഴിമതിയും വീഴ്ചയും വരുത്തിയെന്ന പരാതിയെത്തുടർന്ന് വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ നൽകിയ പരാതിയിലാണ് നടപടി. നൂൽപ്പുഴ വില്ലേജിലെ പത്ത് സെന്റ് ഭൂമി തരംമാറ്റുന്നതിനായി അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ചതായും നടപടിക്രമങ്ങളിൽ മനപ്പൂർവ്വം കാലതാമസം വരുത്തിയതായും കണ്ടെത്തിയതിനെത്തുടർന്ന്, ഡെപ്യൂട്ടി കളക്ടറുടേത് ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവുമാണെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടിയെടുത്തത്.
ഭൂമി തരംമാറ്റുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതാണ് പരാതിയിലെ പ്രധാന ആരോപണം. പണം നൽകിയാൽ ഡെപ്യൂട്ടി കളക്ടറെക്കൊണ്ട് ഭൂമി തരംമാറ്റി നൽകാമെന്ന് അപരിചിതനായ ഒരാൾ തന്നെ സമീപിച്ചുവെന്നും, പണം നൽകാനുള്ള ആവശ്യം നിരസിച്ചതോടെ ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ അധികൃതർ തള്ളുകയായിരുന്നുവെന്നും കെ.ജെ. ദേവസ്യ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അഴിമതി ആരോപണത്തിൽ പ്രാഥമിക തെളിവുകൾ കണ്ടതിനെത്തുടർന്നാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടായത്.
The post ഭൂമി തരംമാറ്റലിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്‌പെൻഷൻ appeared first on Express Kerala.


