
ടി20 ലോകകപ്പ് കിരീടവുമായി ഇന്ത്യൻ താരങ്ങൾ ക്ഷേത്രദർശനം നടത്തിയതിനെ ചൊല്ലിയുള്ള തർക്കം മുൻ താരം കീർത്തി ആസാദും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള വാക്പോരിലേക്ക് നീങ്ങുന്നു. കളിക്കാരെ തരംതാഴ്ത്താൻ പാടില്ലെന്ന ഗംഭീറിന്റെ പ്രസ്താവനയെ ശരിവെച്ച കീർത്തി ആസാദ്, എന്നാൽ കായികതാരങ്ങൾ തങ്ങളുടെ പെരുമാറ്റത്തിൽ ഉത്തരവാദിത്തം പുലർത്തണമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഓർമ്മിപ്പിച്ചു.
അഹമ്മദാബാദിലെ ഫൈനൽ വിജയത്തിന് ശേഷം നായകൻ സൂര്യകുമാർ യാദവ്, ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ചേർന്ന് ലോകകപ്പ് ട്രോഫി സമീപത്തെ ഹനുമാൻ ക്ഷേത്രത്തിൽ കൊണ്ടുപോയതിനെ ആസാദ് നേരത്തെ വിമർശിച്ചിരുന്നു. കായികരംഗം ജാതിക്കും മതത്തിനും അതീതമാണെന്നും 140 കോടി ജനങ്ങളുടെ ആവേശമായ ടീം ഇന്ത്യയുടെ വിജയം ഒരു പ്രത്യേക മതത്തിന്റേതായി ചിത്രീകരിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമോ മതപരമോ ആയ ഇടപെടലുകളില്ലാതെ ആഘോഷിക്കാൻ കളിക്കാരെ അനുവദിക്കണമെന്നായിരുന്നു ഇതിനോടുള്ള ഗംഭീറിന്റെ പ്രതികരണം.
Also Read:ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി; ഹാർദിക് പാണ്ഡ്യക്കെതിരെ നിയമനടപടി
നമ്മുടേത് വൈവിധ്യമാർന്ന മതവിശ്വാസികൾ ജീവിക്കുന്ന ജനാധിപത്യ രാജ്യമാണെന്നും ടീം ഇന്ത്യയുടെ വിജയം എല്ലാ ഭാരതീയർക്കും അവകാശപ്പെട്ടതാണെന്നും കീർത്തി ആസാദ് കൂട്ടിച്ചേർത്തു. 1983-ലെ ലോകകപ്പ് ജേതാവായ ആസാദിന്റെ ഈ പരാമർശങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
The post ലോകകപ്പ് ട്രോഫിയും ക്ഷേത്രദർശനവും; ഗംഭീറിന് മറുപടിയുമായി കീർത്തി ആസാദ് appeared first on Express Kerala.



