
കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ മാറ്റത്തിന് ഒരുങ്ങി സിപിഐഎം. രണ്ടുതവണ എംഎൽഎയായ നടൻ മുകേഷിനെ മൂന്നാമൂഴത്തിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന പ്രാഥമിക തീരുമാനത്തിലാണ് പാർട്ടി നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും മുകേഷിന്റെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ സിപിഐഎമ്മിനെ പ്രേരിപ്പിക്കുന്നത്.
സ്ഥാനാർത്ഥി ചർച്ചകൾ സജീവം
മുകേഷിന് പകരം തികഞ്ഞ ജനകീയ മുഖമുള്ള ഒരാളെ രംഗത്തിറക്കാനാണ് പാർട്ടിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ്. ജയമോഹന്റെ പേരിനാണ് നിലവിൽ മുൻഗണന. ജനകീയനായ നേതാവെന്ന നിലയിൽ ജയമോഹനെ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കൂടാതെ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
Also Read: ‘ചതിയൻ ചന്തു’ പരാമർശം വിടാം; വെള്ളാപ്പള്ളിയുമായുള്ള പോര് അവസാനിപ്പിക്കാൻ ആലപ്പുഴ സി.പി.ഐ
മുകേഷിന് തിരിച്ചടിയായത്
2016-ൽ 17,000-ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മുകേഷിന് രണ്ടാമൂഴത്തിൽ അത് രണ്ടായിരത്തിലേക്ക് താഴ്ന്നിരുന്നു. തുടർന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രനോട് കനത്ത തോൽവി ഏറ്റുവാങ്ങിയതും മുകേഷിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളും പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കി. ഈ സാഹചര്യത്തിൽ ഇനി മുകേഷിനെ മുൻനിർത്തിയുള്ള പരീക്ഷണത്തിന് തയ്യാറല്ലെന്ന നിലപാടിലാണ് നേതൃത്വം.
The post മുകേഷിന് ഇത്തവണ സീറ്റില്ല? കൊല്ലം പിടിക്കാൻ ‘പുതിയ മുഖം’; സിപിഐഎം നീക്കത്തിൽ മുകേഷ് പുറത്തേക്ക്! appeared first on Express Kerala.



