മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി നടത്തിയ ഒരു പരാമർശം രാജ്യം മുഴുവൻ ചർച്ചയാവുകയാണ്. വെറുമൊരു രാഷ്ട്രീയ പ്രസംഗത്തിനപ്പുറം, ഇന്ത്യയുടെ ഭരണഘടനാപരമായ അവകാശങ്ങളെയും മതപരമായ സ്വത്വത്തെയും മുൻനിർത്തി ഒവൈസി എറിഞ്ഞ ‘ഹിജാബ്’ ബോംബ് ബിജെപി പാളയത്തിൽ വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സോളാപൂരിലെ റാലിയെ അഭിസംബോധന ചെയ്യവെയാണ് “ഹിജാബ് ധരിച്ച ഒരു മകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ദിവസം ഞാൻ സ്വപ്നം കാണുന്നു” എന്ന് ഒവൈസി പ്രഖ്യാപിച്ചത്. പാകിസ്ഥാൻ ഭരണഘടനയിൽ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമേ തലപ്പത്തെത്താൻ കഴിയൂ എന്ന് വ്യക്തമാക്കുമ്പോൾ, അംബേദ്കറുടെ ഇന്ത്യൻ ഭരണഘടന ഏതൊരു പൗരനും ആ പദവി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നവർ അവസാനിക്കുമെന്നും സ്നേഹം സാധാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ
എന്നാൽ ഈ പ്രസ്താവനയ്ക്ക് ബിജെപി നൽകിയ മറുപടി അതിരൂക്ഷമായിരുന്നു. അത്തരം സ്വപ്നങ്ങൾ ഉള്ളവർ ഇസ്ലാമാബാദിലേക്കോ കറാച്ചിയിലേക്കോ പോകണമെന്നാണ് ബിജെപി നേതാവ് നിതേഷ് റാണെ തിരിച്ചടിച്ചത്. 90% ഹിന്ദുക്കളുള്ള ഈ നാട്ടിൽ ഹിജാബ് ധരിച്ചവർക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയിൽ ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെയോ മുസ്ലീമിനെയോ പ്രസിഡന്റാക്കാൻ ഒവൈസിയെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല വെല്ലുവിളിച്ചു. “പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിലവിൽ ഒഴിവില്ല” എന്നായിരുന്നു ശിവസേനയുടെ പരിഹാസം.
ഇന്ത്യ എന്നും ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്നും പ്രധാനമന്ത്രി എപ്പോഴും ഹിന്ദുവായിരിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രതികരിച്ചു.
Also Read: ഗർഭം ധരിപ്പിച്ചാൽ 10 ലക്ഷം..! പ്രഗ്‌നൻസി ജോബ് തട്ടിപ്പിന് ഇരകളായത് നൂറുകണക്കിന് പുരുഷന്മാർ
ഒവൈസിയുടെ ‘ഹിജാബ് പ്രധാനമന്ത്രി’ എന്ന സ്വപ്നം ഒരു വശത്ത് ഭരണഘടനാപരമായ തുല്യതയെക്കുറിച്ചുള്ള ചർച്ചയാകുമ്പോൾ, മറുവശത്ത് അത് തീവ്രമായ വർഗീയ ചേരിതിരിവിലേക്കും വഴിമാറുകയാണ്. തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ ഈ വിവാദം വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണണം.
The post ‘ഹിജാബ് ധരിച്ച പ്രധാനമന്ത്രിയുടെ സ്വപ്നം പങ്കുവെച്ച് ഒവൈസി; ‘പ്രാദേശിക മംദാനിയാകാൻ ശ്രമിക്കരുത്’ എന്ന് ബിജെപി appeared first on Express Kerala.



