
മുംബൈ കോർപറേഷൻ (ബിഎംസി) ഭരണത്തിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും വിജയത്തിൽ അഭിനന്ദിച്ച കങ്കണ, ഇത് ജനങ്ങളുടെ വലിയ വിജയമാണെന്ന് വിശേഷിപ്പിച്ചു. 2020-ൽ ശിവസേന അധികാരത്തിലിരുന്ന സമയത്ത് ബിഎംസി തന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവം സൂചിപ്പിച്ചായിരുന്നു കങ്കണയുടെ പ്രതികരണം.
തന്നെ അധിക്ഷേപിക്കുകയും വീട് പൊളിക്കുകയും മഹാരാഷ്ട്ര വിടാൻ ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ജനങ്ങൾ കൈവിട്ടിരിക്കുകയാണെന്ന് കങ്കണ പറഞ്ഞു. സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും മുംബൈയിലെ ജനങ്ങൾ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപി-ഷിൻഡെ സഖ്യം ഭരണം പിടിച്ചെടുത്തതോടെ തന്റെ പഴയകാല അനുഭവങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയായാണ് കങ്കണ ഈ വിജയത്തെ കാണുന്നത്.
Also Read: ചവിട്ടിപ്പുറത്താക്കിയ ഇടത്തേക്ക് ഇനിയില്ല! യുഡിഎഫ് ബന്ധം അടഞ്ഞ അധ്യായം; ജോസ് കെ മാണി
ബിഎംസിയിലെ 227 സീറ്റുകളിൽ 90 സീറ്റുകൾ നേടി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന 29 ഇടത്തും ഉദ്ധവ് താക്കറെയുടെ ശിവസേന 60 ഇടത്തും ലീഡ് നേടി. മഹായുതി സഖ്യം കേവല ഭൂരിപക്ഷമായ 114 സീറ്റുകൾ മറികടന്നെങ്കിലും, ഷിൻഡെ വിഭാഗത്തിന്റെ പ്രകടനം മങ്ങിയപ്പോൾ ബിജെപി വ്യക്തമായ അപ്രമാദിത്വം തെളിയിച്ചു. ഭരണം നഷ്ടമായെങ്കിലും പരമ്പരാഗത വോട്ടുകൾ നിലനിർത്തി ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ ഉദ്ധവ് താക്കറെയ്ക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.
The post മുംബൈ കോർപറേഷൻ ബിജെപി പിടിച്ചു; ഉദ്ധവിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത് appeared first on Express Kerala.



