ചാലക്കുടി:ചിറങ്ങരയിൽ ദേശീയപാതയുടെ മേൽപ്പാല നിർമാണത്തിനിടെ സ്ലാബ് വീണ്ടും സർവീസ് റോഡിലേയ്ക്ക് വീണു. ഇത് മൂന്നാം തവണയാണ് സ്ലാബ് വീഴുന്നത്. തലനാരിഴക്കാണ് വാഹന യാത്രികർ രക്ഷപ്പെട്ടത്. മേൽപാല നിർമാണത്തിൻ്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സർവീസ് റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന സ്ലാബാണ് വീണത്. ജെസിബി ഉപയോഗിച്ചാണ് സ്ലാബ് ഉയർത്തുന്നത്. എന്നാൽ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അലക്ഷ്യമായി സ്ലാബ് സ്ഥാപിക്കുന്ന പ്രവർത്തികൾ നടത്തുന്നത്. നേർത്തെ സ്ലാബ് വീണ് വാഹനത്തിന് കേടുപാടുകൾ വന്നിരുന്നു. പിന്നീട് വീണ്ടും സ്ലാബ് വീണപ്പോൾ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ നിർമാണ പ്രവർത്തികൾ നടത്തുമ്പോൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ ചെയ്യുന്നില്ല. സ്ലാബുകൾ തുടർച്ചായി വീഴുന്ന സാഹചര്യമുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.


