തൃപ്രയാർ : വലപ്പാട് ബീച്ച് സ്വദേശിയായ യുവതിയെ എയർഗൺ ഉപയോഗിച്ച വെടി വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിലായതിന്റെ മുൻ വൈരാഗ്യത്തിൽ യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി വന്ന് യുവതിയെയും, അമ്മയെയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാലി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ്
നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൌഡിയുമായ വലപ്പാട് ബീച്ച് കിഴക്കന്‍ വീട്ടിൽ ജിത്തിനെ (34 വയസ്സ്) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച (28/01/2026) വൈകുന്നേരം 6.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
2025 ഫെബ്രുവരിയിലാണ് മുൻവൈരാഗ്യത്തിന് ആസ്പദമായ സംഭവം നടന്നത്. യുവതിയെ വഴക്കുപറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ, 20.02.2025 തിയ്യതി രാവിലെ 8.00 മണിക്ക് വലപ്പാട് ബീച്ചിലുള്ള യുവതിയുടെ വീട്ടു മുറ്റത്തക്ക് അതിക്രമിച്ച് കയറി യുവതിയെ തന്റെ കൈയ്യിലുണ്ടായിരുന്ന എയർഗൺ കൊണ്ട് വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് യുവതി ജിത്തിനെതിരെ പോലീസിൽ പരാതി നൽകുകയും കേസ് എടുക്കുകയും ഈ സംഭവത്തിൽ ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
ജിത്തിന്റെ പേരിൽ വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു വധ ശ്രമകേസും ഒരു അടിപിടി കേസും വീട് അതിക്രമിച്ച് ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ച കേസും അടക്കം 7 ഓളം ക്രിമിനൽ കേസുകളുണ്ട്. കൂടാതെ കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ പിടികൂടി ജയിലിലടച്ചിട്ടുള്ള പ്രതിയുമാണ്..
വലപ്പാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, എ എസ് ഐ സൈഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജെസ്ലിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


