
ആഗോള വിപണിയിൽ ലോഹവില കൂപ്പുകുത്തുന്നു. സ്വർണ്ണത്തിനും വെള്ളിക്കും പിന്നാലെ പ്ലാറ്റിനം, പലേഡിയം എന്നിവയുടെ വിലയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. നിക്ഷേപകർ വൻതോതിൽ ലോഹങ്ങൾ വിറ്റഴിക്കാൻ തുടങ്ങിയതോടെ വിപണി കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്ലാറ്റിനം വിലയിൽ 35.6 ശതമാനത്തിന്റെ റെക്കോർഡ് ഇടിവാണുണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് 2,885 ഡോളറിലായിരുന്ന പ്ലാറ്റിനം വില ഇന്ന് ഒരു ഔൺസിന് 1,858 ഡോളറിലേക്ക് താഴ്ന്നു. പലേഡിയം വിലയിലും 31 ശതമാനത്തോളം കുറവുണ്ടായി. സ്വർണ്ണവില അതിന്റെ റെക്കോർഡ് നിരക്കിൽ നിന്ന് 25 ശതമാനം താഴേക്ക് പോയപ്പോൾ, വെള്ളി വിപണിയിലാണ് ഏറ്റവും വലിയ തകർച്ചയുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച കിലോയ്ക്ക് 4,20,048 രൂപയായിരുന്ന വെള്ളി വില ഇന്ന് 2,25,805 രൂപയിലേക്ക് ഇടിഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ മാത്രം കിലോയ്ക്ക് 1,94,243 രൂപയുടെ (46%) കുറവാണ് വെള്ളിയിലുണ്ടായത്.
Also Read: തിളക്കം മങ്ങി സ്വർണം; പവൻ വില 1,11,280-ലേക്ക് താഴ്ന്നു, നിക്ഷേപകർ ഓഹരി വിപണിയിലേക്ക്
തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ
അമേരിക്കൻ ഫെഡറൽ റിസർവ് തലവനായി കെവിൻ വാർഷിനെ ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതാണ് വിപണിയെ പിടിച്ചുലച്ച പ്രധാന ഘടകം. കടുത്ത സാമ്പത്തിക നിലപാടുകൾ സ്വീകരിക്കുന്ന വാർഷിന്റെ വരവോടെ ഡോളർ കരുത്താർജ്ജിച്ചു. ഡോളറിന്റെ മൂല്യം ഉയർന്നതോടെ നിക്ഷേപകർ ലോഹ നിക്ഷേപങ്ങൾ വിറ്റൊഴിഞ്ഞ് ഡോളറിലേക്ക് ചേക്കേറിയതാണ് ഈ വൻ വിലത്തകർച്ചയ്ക്ക് വഴിതെളിച്ചത്.
The post സ്വർണ്ണത്തിനും വെള്ളിക്കും പിന്നാലെ പ്ലാറ്റിനവും! ലോഹവിപണിയിൽ റെക്കോർഡ് തകർച്ച appeared first on Express Kerala.



