
ഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോൾ, രാജ്യം അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഇന്ത്യയുടെ നയപരമായ തീരുമാനങ്ങൾ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് അമ്പരപ്പിക്കുന്നതാണെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളെ ഇരുട്ടിൽ നിർത്തിക്കൊണ്ട്, അർദ്ധരാത്രിയിൽ എലോൺ മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ വിവരങ്ങൾ പുറത്തുവിടുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ അതോ ഡോണൾഡ് ട്രംപാണോ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട അവസ്ഥയാണിപ്പോൾ. ഒരു വിദേശ രാജ്യത്തെ പ്രസിഡന്റ് അദ്ദേഹത്തിന് സൗകര്യപ്രദമായ സമയത്ത് നമ്മുടെ രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുന്നത് ചരിത്രത്തിലില്ലാത്ത കാര്യമാണ്. പാർലമെന്റിൽ നടത്തേണ്ട ഇത്തരം തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങൾ അവിടെ നടത്താത്തത് ആരോഗ്യകരമായ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്,” ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചു.
ഇന്ത്യയുടെ ഇറക്കുമതിയുടെ 50 ശതമാനത്തിലേറെ അമേരിക്കയിൽ നിന്നായിരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയുടെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ ബാധിക്കുന്ന കരാറുകളുടെ വിശദാംശങ്ങൾ വിദേശത്തിരുന്ന് മറ്റൊരു നേതാവ് പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
The post പ്രധാനമന്ത്രി മോദിയോ ട്രംപോ? ഇന്ത്യയെ ഇരുട്ടിൽ നിർത്തി കരാർ പ്രഖ്യാപിച്ചതിനെതിരെ ജോൺ ബ്രിട്ടാസ് appeared first on Express Kerala.



