
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ റെയിൽ യാത്ര യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം പദ്ധതിയുമായി സംസ്ഥാന സർക്കാർ സജീവമായി മുന്നോട്ട്. 583 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി. ഡൽഹി-മീററ്റ് RRTS മാതൃകയിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് മന്ത്രിസഭ നേരത്തെ തന്നെ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഭൂരിഭാഗവും തൂണുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് പാത രൂപകൽപ്പന ചെയ്യുന്നത്.
നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 284 കിലോമീറ്റർ പാതയാണ് നിർമ്മിക്കുന്നത്. ‘തിരുവിതാംകൂർ ലൈൻ’ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ നിർമ്മാണം 2027-ൽ ആരംഭിച്ച് 2033-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് തൃശൂർ മുതൽ കോഴിക്കോട് വരെ ‘മലബാർ ലൈൻ’, കോഴിക്കോട് മുതൽ കണ്ണൂർ വരെ ‘കണ്ണൂർ ലൈൻ’, കണ്ണൂർ മുതൽ കാസർകോട് വരെ ‘കാസർകോട് ലൈൻ’ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 2039-ഓടെ പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാകും.
Also Read: കൊച്ചിയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ഏകദേശം 1,92,780 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ സാമ്പത്തിക ബാധ്യതയിൽ 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കും. ബാക്കി 60 ശതമാനം തുക വായ്പയിലൂടെ കണ്ടെത്താനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി തൂണുകളിലൂടെയും ആവശ്യമുള്ളിടത്ത് തുരങ്കങ്ങളിലൂടെയും പാത നിർമ്മിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾ ഉടൻ ആരംഭിക്കുമെന്നും ഡിപിആർ തയ്യാറാകുന്നതോടെ ചെലവിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
The post കേരളം അതിവേഗ റെയിൽ പാതയിലേക്ക്! തിരുവനന്തപുരം മുതൽ കാസർകോട് വരെ RRTS പദ്ധതി വരുന്നു appeared first on Express Kerala.



