
മംഗളൂരു: മാട്രിമോണിയൽ സൈറ്റുകൾ വഴി യുവതികളെ പ്രണയക്കുരുക്കിലാക്കി വിവാഹം കഴിച്ച ശേഷം ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ സ്ഥിരതാമസക്കാരനായ സുശാന്ത് ജി. കർക്കേര (32), ഇയാളുടെ സഹായിയും മുൾക്കി സ്വദേശിയുമായ ഭാസ്‌കർ (52) എന്നിവരാണ് കാവൂർ പോലീസിന്റെ പിടിയിലായത്.
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെടുന്ന യുവതികളുടെയും കുടുംബത്തിന്റെയും വിശ്വാസം നേടാനായി ഭാസ്കറിനെ തന്റെ അടുത്ത ബന്ധുവായാണ് സുശാന്ത് പരിചയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം ഒരു മുംബൈ സ്വദേശിനിയെ വിവാഹം കഴിച്ച സുശാന്ത്, അവരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 7 ലക്ഷം രൂപയോളം കൈക്കലാക്കി മാസങ്ങൾക്കുള്ളിൽ മുങ്ങുകയായിരുന്നു. 2021-ൽ ഉഡുപ്പി സ്വദേശിനിയെ വിവാഹം കഴിച്ചതിന് പുറമെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഒട്ടേറെ യുവതികളെ ഇയാൾ സമാനമായ രീതിയിൽ വഞ്ചിച്ചതായി പോലീസ് കണ്ടെത്തി. പ്രതികൾ മംഗളൂരുവിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇരുവരും വലയിലായത്. സുശാന്തിനെതിരെ വഞ്ചനയ്ക്കും മോഷണത്തിനുമായി ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നേരത്തെയും കേസുകൾ നിലവിലുണ്ട്.
The post കല്യാണം കഴിച്ച് പണവുമായി മുങ്ങും; മാട്രിമോണിയൽ തട്ടിപ്പ് വീരന്മാരായ രണ്ടുപേർ മംഗളൂരുവിൽ പിടിയിൽ appeared first on Express Kerala.


