
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് നിർണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് സർക്കാർ നേരിട്ട് കൈമാറിയത്. പ്രതിമാസം 1,000 രൂപ നൽകുന്ന നിലവിലെ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിഹിതം മുൻകൂറായി നൽകുകയായിരുന്നു. ഇതിനു പുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2,000 രൂപയും അധികമായി നൽകി. ബിഹാർ തിരഞ്ഞെടുപ്പിൽ ഡിബിടി പദ്ധതികൾ ചെലുത്തിയ സ്വാധീനം പാഠമായെടുത്ത് കൊണ്ടാണ് സ്റ്റാലിന്റെ ഈ തന്ത്രപരമായ ഇടപെടൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തിയത് ഭരണപക്ഷത്തിന് വലിയ രാഷ്ട്രീയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എഐഎഡിഎംകെ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ നൽകുമെന്ന എടപ്പാടി പളനിസ്വാമിയുടെ വാഗ്ദാനത്തെ വെട്ടാനാണ് സ്റ്റാലിൻ ഈ തുറുപ്പുചീട്ട് ഇറക്കിയിരിക്കുന്നത്. ‘സ്റ്റാലിൻ 2.0’ സർക്കാർ അധികാരത്തിൽ വന്നാൽ പ്രതിമാസ സഹായം 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷം പദ്ധതി തടയാൻ ശ്രമിക്കുന്നതായി ആരോപിച്ച സ്റ്റാലിൻ, ആരൊക്കെ എതിർത്താലും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുമെന്നും വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങിയിട്ടുണ്ട്. ബിഹാർ മോഡൽ ആനുകൂല്യ വിതരണം തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.
The post സ്റ്റാലിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’! തമിഴ്‌നാട്ടിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി appeared first on Express Kerala.


