
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ നടപടികൾ പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നൂറ് ശതമാനം ഹിയറിങ് പൂർത്തിയായിട്ടുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണ്ണായക നടപടിയാണിത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതിനോടകം 36,89,057 പേർ ഹിയറിങ് നടപടികളിൽ പങ്കാളികളായി. കരട് പട്ടിക പരിശോധിച്ചതിൽ നിന്ന് അയോഗ്യരായ 28,158 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ മരണപ്പെട്ട 3,522 പേരും, വിദേശ പൗരത്വം സ്വീകരിച്ച 1,361 പേരും, താമസം മാറിയ 23,275 പേരും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ് പൂർത്തിയാക്കി അർഹരായവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read:ഗണേഷ് കുമാറിന്റെ എല്ലാ കഥകളും എനിക്കറിയാം, എല്ലാം പറയേണ്ടി വരും; തുറന്നടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
എസ്.ഐ.ആർ അന്തിമ പട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടികയിൽ ഇരട്ടിപ്പുകൾ ഒഴിവാക്കി കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് കമ്മീഷൻ മുൻഗണന നൽകുന്നത്.
The post വോട്ടർപട്ടിക പുതുക്കൽ അവസാന ഘട്ടത്തിൽ; ഹിയറിങ് നാളെ പൂർത്തിയാകും, 28,000-ത്തോളം പേർ പുറത്ത് appeared first on Express Kerala.


