
കേരളത്തിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന തന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര സർക്കാർ ഉടനടി നടപടി സ്വീകരിച്ചതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. പ്രധാന റൂട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കാൻ ഈ നടപടി സഹായകരമാകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ തീരുമാനപ്രകാരം കൊല്ലം–എറണാകുളം, കൊല്ലം-കോട്ടയം, പാലക്കാട്–എറണാകുളം എന്നീ റൂട്ടുകളിലോടുന്ന മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 12-ലേക്ക് ഉയർത്തും. ഇതോടെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും മറ്റ് സ്ഥിരം യാത്രക്കാർക്കും വലിയ ആശ്വാസം ലഭിക്കും. കോച്ചുകളുടെ വർധനവ് നിലവിലുള്ള തിരക്ക് കുറയ്ക്കാനും ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
Also Read: “കിഫ്ബി വഴി വികസന വിപ്ലവം! വിഴിഞ്ഞം കേരളത്തിന്റെ ഭാവി മാറ്റിക്കുറിക്കും”: മന്ത്രി വി.എൻ. വാസവൻ
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുക എന്നതൊരു രാഷ്ട്രീയ ലക്ഷ്യമായാണ് ബിജെപി കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഓരോ മലയാളിയുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങളുമായി എൻഡിഎ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേയുടെ ഈ ദ്രുതഗതിയിലുള്ള ഇടപെടൽ കേരളത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post കേരളത്തിന് റെയിൽവേയുടെ കൈത്താങ്ങ്; മെമു കോച്ചുകൾ 8-ൽ നിന്ന് 12-ലേക്ക്, കേന്ദ്രത്തിന് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.


