
പഴനിയിലെ പ്രശസ്തമായ ദണ്ഡായുധപാണി ക്ഷേത്രത്തിൽ സുരക്ഷാ അറിയിപ്പുകൾക്കും ഭക്തിഗാനങ്ങൾക്കുമായി ഉപയോഗിക്കുന്ന സ്പീക്കറിലൂടെ നടൻ വിജയ്‍യുടെ രാഷ്ട്രീയ ഗാനം പ്ലേ ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. ക്ഷേത്രത്തിലെ ‘യാനൈ പാതൈ’ ഭാഗത്തുള്ള അനൗൺസ്‌മെന്റ് സെന്ററിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത സമയം നോക്കിയാണ് യുവാവ് അതിക്രമിച്ചു കയറിയത്. തന്റെ മൊബൈൽ ഫോൺ ഓഡിയോ കൺസോളുമായി ബന്ധിപ്പിച്ച് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ ഗാനം ഇയാൾ ഉച്ചത്തിൽ പ്ലേ ചെയ്യുകയായിരുന്നു.
ക്ഷേത്രത്തിലെ ശാന്തമായ അന്തരീക്ഷത്തിൽ പെട്ടെന്ന് സിനിമാ സ്റ്റൈലിലുള്ള രാഷ്ട്രീയ ഗാനം മുഴങ്ങിയത് ഭക്തരെ അമ്പരപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകിയത്. വീഡിയോയിൽ ചില ഭക്തർ യുവാവിനെ ശാസിക്കുന്നത് കാണാം. അതീവ സുരക്ഷയുള്ള ക്ഷേത്രത്തിലെ അനൗൺസ്‌മെന്റ് മുറിയിൽ ഒരാൾക്ക് ഇത്ര എളുപ്പത്തിൽ കടക്കാൻ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിൽ അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
തമിഴ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന വിജയ്‍യുടെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നതിനിടെയാണ് ഈ സംഭവം. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഉടൻ തന്നെ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ക്ഷേത്രത്തിൽ ഗാനം പ്ലേ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
The post പഴനി ക്ഷേത്രത്തിൽ വിജയ്‍യുടെ രാഷ്ട്രീയ ഗാനം മുഴങ്ങി; അനൗൺസ്‌മെന്റ് സെന്ററിൽ അതിക്രമിച്ചു കയറിയ യുവാവിനായി തിരച്ചിൽ appeared first on Express Kerala.


