
മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട കുക്കി-നാഗ ഗോത്ര സംഘർഷം പരിഹരിക്കാൻ സമാധാന ധാരണയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നാഗാ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ ‘താങ്കുൽ നാഗാ ലോങും’ കുക്കി പ്രാദേശിക നേതൃത്വമായ ‘കുക്കി ഇൻപിയും’ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ഈ മധ്യസ്ഥ ചർച്ചയെത്തുടർന്ന് ഉക്രുൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ചിട്ടുണ്ട്.
ലിറ്റാനിൽ നാലുപേർ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കം പിന്നീട് വലിയ ഗോത്ര സംഘർഷമായി മാറുകയായിരുന്നു. ആക്രമണങ്ങളിൽ എഴുപതോളം വീടുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. സംഘർഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ കുക്കി, നാഗാ വിഭാഗങ്ങളിലെ എം.എൽ.എമാർ സജീവമായി ഇടപെട്ടു. തുടക്കത്തിൽ ചെറിയ തർക്കമായിരുന്നെങ്കിലും സായുധ സംഘടനകളുടെ ഇടപെടൽ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരുന്നു.
നാഗാലാൻഡിലെ സായുധ സംഘടനയായ എൻ.എസ്.സി.എൻ-ഐ.എമ്മും (NSCN-IM) കുക്കി സായുധ സംഘടനകളുടെ ഏകോപന സമിതിയായ കെ.എൻ.ഒയും (KNO) അതത് ഗോത്രങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ വലിയൊരു കലാപസാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാൽ സമാധാന ചർച്ചകൾ വിജയിച്ചതോടെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
The post മണിപ്പൂരിലെ കുക്കി-നാഗ സംഘർഷത്തിന് അയവ്; സമാധാന ധാരണയായി, ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു appeared first on Express Kerala.


