
ഇടുക്കി: ഏഷ്യയിലെ രണ്ടാമത്തെ വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ടിന്റെ ചരിത്രം ഇനി കാണികൾക്ക് മുന്നിൽ ദൃശ്യവിസ്മയമായി തെളിയും. അണക്കെട്ടിന്റെ കൂറ്റൻ പ്രതലത്തിൽ വീഡിയോ ഇഫക്റ്റുകളോടെ ലേസർ ഷോ അവതരിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കേരള ഹൈഡൽ ടൂറിസം സെന്ററാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അണക്കെട്ടിന്റെ 400 അടി വീതിയും 500 അടി ഉയരവുമുള്ള ഭീമൻ പ്രതലമാണ് രാത്രിയിൽ ലേസർ ഷോയ്ക്കായി സ്ക്രീനായി ഉപയോഗിക്കുക. അണക്കെട്ടിന് 500 മീറ്റർ മാറി കാണികൾക്കായി 500 പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കും. അണക്കെട്ടിന്റെ ചരിത്രവും നിർമ്മാണവും വിനോദവും വിജ്ഞാനവും ഒത്തുചേരുന്ന രീതിയിലാകും ഇവിടെ പ്രദർശിപ്പിക്കുക. അണക്കെട്ടിനുള്ളിലെ സെൻസറുകളെയും മറ്റ് യന്ത്രസാമഗ്രികളെയും ലേസർ രശ്മികൾ ബാധിക്കുമോ എന്ന് പഠിക്കാൻ റൂർക്കി ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഐ.ഐ.ടിയുടെ റിപ്പോർട്ട് അനുസരിച്ച്, ഉപകരണങ്ങളെ ബാധിക്കാത്ത തരത്തിലുള്ള പ്രത്യേക ലേസർ രശ്മികൾ പുറപ്പെടുവിക്കുന്ന യന്ത്രങ്ങളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
2024-ലെ സംസ്ഥാന ബജറ്റിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ വകയിരുത്തിയിരുന്നു. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 30 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവ്വഹിച്ചു. ഇതോടൊപ്പം ഇടുക്കിയിൽ ഒരു മൾട്ടിപ്ലക്സ് തിയേറ്റർ നിർമ്മിക്കുന്നതിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
The post ഇടുക്കി അണക്കെട്ടിൽ ഇനി ലേസർ വിസ്മയം; ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഇനി ചരിത്രം പറയുന്ന വെള്ളിത്തിരയാകും appeared first on Express Kerala.


