
ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മൊഴി നൽകാൻ നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. പറയാനുള്ള കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വ്യക്തമാക്കുമെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കുള്ളവരെല്ലാം കുടുങ്ങണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന കാര്യമാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഈ കേസിലെ ഇടനിലക്കാരനെന്ന് സംശയിക്കുന്ന കൽപ്പേഷും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിൽ എത്തിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളുടെ പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നീളുന്നത്. പ്രതിയുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ സ്വർണ്ണക്കൊള്ളയിലെ പണത്തിന്റെ ഒഴുക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി ജയറാമിന്റെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് ഇ.ഡിയുടെ തീരുമാനം.
The post ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! സത്യം പുറത്തുവരട്ടെ, നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ appeared first on Express Kerala.


