
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച പ്രകാരം 10 ശതമാനം കുടിശ്ശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച അനുവദിച്ച 3 ശതമാനത്തിന് പുറമെയാണിത്. ഇതോടെ ബജറ്റിൽ വാഗ്ദാനം ചെയ്ത ആകെ 13 ശതമാനം കുടിശ്ശികയും ജീവനക്കാർക്ക് ലഭ്യമാകും. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡിഎ തുക ലഭിക്കുമെങ്കിലും ഇതിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ല.
പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നിരക്ക് 22 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയരും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. കുടിശ്ശിക ഗഡുക്കളായി നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. വരാനിരിക്കുന്ന ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ കൂടി എത്തുന്നതോടെ ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
The post സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 13 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ചു appeared first on Express Kerala.


