
ഹൈദരാബാദിലെ വനസ്ഥലിപുരത്ത് ഗർഭിണിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മുൻഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. സുനിത (29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുൻഭർത്താവ് ദേവരകൊണ്ട മഹേഷ് വീട്ടിൽ അതിക്രമിച്ചു കയറി സുനിതയെ കുത്തിക്കൊല്ലുകയായിരുന്നു. 2024-ൽ വിവാഹമോചനം നേടിയ ശേഷം സുനിത രണ്ടാമത് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
മഹേഷിനെതിരെ സുനിത നൽകിയ ഗാർഹിക പീഡന പരാതിയെത്തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാളുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുമൂലം മഹേഷിന് കാനഡയിലെ ജോലി നഷ്ടമാവുകയും തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തു. ഇതിനിടെ സുനിത വീണ്ടും വിവാഹം കഴിച്ചതറിഞ്ഞ മഹേഷ്, പ്രതികാരം ചെയ്യാനായി രണ്ട് മാസമായി സുനിതയെ പിന്തുടരുകയായിരുന്നു.
Also Read:അവകാശരേഖയ്ക്ക് അരലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
ബുധനാഴ്ച ഉച്ചയോടെ ആയുധങ്ങളും പെട്രോളുമായി സുനിത താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയ മഹേഷ്, സുനിത വർക്ക് ഫ്രം ഹോം ചെയ്യുന്നതിനിടെ മുറിയിൽ കയറി വാതിലടച്ച് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സുനിത രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ശുചിമുറിയിൽ ഒളിച്ച പ്രതിയെ വാതിൽ തകർത്താണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
The post ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കുത്തിക്കൊന്നു; പ്രതി പിടിയിൽ appeared first on Express Kerala.


