
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ പരിഹാസവുമായി സാമൂഹിക പ്രവർത്തകയും നടിയുമായ വിജി വെങ്കടേഷ്. ചിത്രത്തിന്റെ ട്രെയിലറിനെ ആസ്പദമാക്കി പുറത്തുവന്ന രസകരമായ റീലുകൾ കണ്ട് താൻ ചിരിച്ചുപോയെന്നും, ‘ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും ഒന്നും നിർബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ലെന്ന്’ ഇതിലൂടെ മനസ്സിലായെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും നോട്ടീസ് അയച്ചു. ഹർജി ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ചിത്രത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും വിദ്വേഷം പടർത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം ‘വിഷസൃഷ്ടികൾക്ക്’ പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗവും വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
The post പൊറോട്ടയും ബീഫും ഉണ്ടെങ്കിൽ ആരെയും നിർബന്ധിക്കേണ്ടി വരില്ല; കേരള സ്റ്റോറി 2-നെ പരിഹസിച്ച് വിജി വെങ്കടേഷ് appeared first on Express Kerala.


