
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ ലക്ഷക്കണക്കിന് വോട്ടർമാർ പട്ടികയ്ക്ക് പുറത്തായതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. മധ്യപ്രദേശിൽ മാത്രം 34.25 ലക്ഷം പേരെയാണ് ഒഴിവാക്കിയത്, ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 5.39 കോടിയായി കുറഞ്ഞു. സമാനമായ രീതിയിൽ ഛത്തീസ്ഗഡിൽ 25 ലക്ഷം പേരും പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. മരിച്ചവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിവരെ ഒഴിവാക്കാനായി നടത്തിയ നാല് മാസത്തെ വിപുലമായ പരിശോധനകൾക്കൊടുവിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത്രയധികം പേരെ കൂട്ടത്തോടെ ഒഴിവാക്കിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ.
മധ്യപ്രദേശിൽ 71,930 ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. 2026 ജനുവരി 1 യോഗ്യതാ തീയതിയായി കണക്കാക്കി പ്രസിദ്ധീകരിച്ച ഈ പട്ടികയിൽ കൃത്യമായ രേഖകളില്ലാത്തവരെയും അവകാശവാദങ്ങൾ ഉന്നയിക്കാത്തവരെയുമാണ് നീക്കം ചെയ്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു. എന്നാൽ, അർഹരായ പലരും പട്ടികയ്ക്ക് പുറത്തായിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നു എന്ന പരാതി വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
The post വോട്ടർ പട്ടിക! മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമായി 59 ലക്ഷം പേർ പുറത്ത്; വിമർശനവുമായി കോൺഗ്രസ് appeared first on Express Kerala.


