ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠാ ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. സംഭാവന നൽകിയ സ്വർണത്തെക്കുറിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെ കൂടുതൽ സിനിമാ മേഖലയിലുള്ളവരുടെ മൊഴിയെടുപ്പ് ഉടനെയുണ്ടാകും.
ഇന്നലെയാണ് സുരേഷ്‌ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയത്. സംഭാവന നൽകിയ സ്വർണത്തിൻ്റെ അളവ്, അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങൾ എന്നിവയാണ് പ്രധാനമായും ചോദിച്ചത്. എന്നാൽ സ്വർണത്തിന്റെ സംഭാവനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ഇല്ല എന്നുള്ള മൊഴിയാണ് സുരേഷ് ഗോപി നൽകിയത് എന്നാണ് അറിയുന്നത്. കൂടുതൽ താരങ്ങളോട് പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് സംഭാവന നൽകാൻ നിർദേശം നൽകിയതായും സുരേഷ് ഗോപി മൊഴി നൽകിയതായും സൂചനയുണ്ട്.27 പേരാണ് സ്വർണം സംഭാവന ചെയ്തതെന്നാണ് വിജിലൻസിന്റെ കണക്ക്. അതിൽ 20 പേരുടെ മൊഴിയും രേഖപ്പെടുത്തി. ഇനി ഏഴ് പേരുടെ മൊഴി രേഖപ്പെടുത്താനുണ്ട്. ഇതിൽ മോഹൻലാൽ ഉൾപ്പടെയുള്ളവർ ഉണ്ട്. ഈ ആഴ്ച തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. നിവലിൽ ലഭിച്ചിരിക്കുന്ന മൊഴി പ്രകാരം 27 പേരല്ല, അതിൽ കൂടുതൽ പേർ സംഭാവന നൽകിയിട്ടുണ്ട് എന്നാണ് വിവരം.

