
കല്പറ്റ: ഒ.എൽ.എക്സ് വഴി കുറഞ്ഞ വിലയ്ക്ക് ഐഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയും തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. ബത്തേരി മാടക്കര സ്വദേശി ഫാസിൽ (30) ആണ് അറസ്റ്റിലായത്. വയനാട് സൈബർ പോലീസ് സംഘം ശനിയാഴ്ച രാത്രി മുക്കത്തെ വാടകവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഐഫോൺ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇരകളെ കണ്ടെത്തുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. ഐഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പിണങ്ങോട് സ്വദേശിയിൽനിന്ന് ഇയാൾ തിരിച്ചറിയൽ രേഖകൾ വാങ്ങിയെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരൻ പണം നൽകാതെ ഒഴിഞ്ഞുമാറി. ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പ്രതി മലപ്പുറം സ്വദേശിയെ കബളിപ്പിച്ചു. തട്ടിപ്പിന് ഇരയായ മലപ്പുറം സ്വദേശി യഥാർത്ഥ രേഖാ ഉടമയെ അന്വേഷിച്ച് എത്തിയപ്പോഴാണ് തന്റെ പേരിൽ വലിയൊരു തട്ടിപ്പ് നടന്ന വിവരം പരാതിക്കാരൻ അറിയുന്നത്.
Also Read: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി! ബാലുശ്ശേരിയിൽ യുവാവ് പിടിയിൽ
2022-ൽ പിണങ്ങോട് സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഫാസിൽ ഒളിവിൽ പോയി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച് പോലീസിനെ വെട്ടിച്ചു വരികയായിരുന്നു. ഇയാളുടെ സംഘത്തിലെ മറ്റ് രണ്ട് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.
The post കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാഗ്ദാനം; തിരിച്ചറിയൽ രേഖകൾ തട്ടിയെടുത്ത പ്രതി പിടിയിൽ appeared first on Express Kerala.


