
പഴയ ഒരുരൂപാ നോട്ടുമായി എത്തുന്ന ആദ്യ നൂറുപേർക്ക് സൗജന്യമായി ഷൂ നൽകുമെന്ന വാഗ്ദാനത്തെത്തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിൽ വൻ സംഘർഷം. നഗരത്തിലെ ‘ട്രെൻഡ് ഫാക്ടറി’ എന്ന പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറാണ് അപ്രതീക്ഷിത തിരക്കിനും പോലീസിന്റെ ലാത്തിച്ചാർജിനും വഴിവെച്ചത്. നിയന്ത്രണാതീതമായ തിരക്കിനെത്തുടർന്ന് സ്ഥാപനത്തിന്റെ ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് എത്തണമെന്നായിരുന്നു ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴി നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഷൂ സ്വന്തമാക്കാനായി പുലർച്ചെ രണ്ട് മണി മുതൽ തന്നെ കുട്ടികൾ ഉൾപ്പെടെയുള്ളവർ കടയുടെ പരിസരത്ത് തടിച്ചുകൂടി. നേരം വെളുത്തതോടെ നൂറുകണക്കിന് ആളുകൾ എത്തിയതും തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതും സംഘർഷത്തിന് കാരണമായി.
Also Read:നഴ്‌സുമാരുടെ സമരം ശക്തം; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുന്നു
തിരക്ക് നിയന്ത്രിക്കാൻ ഉടമകൾ പോലീസിന്റെ സഹായം തേടിയെങ്കിലും സ്ഥിതിഗതികൾ വഷളായതോടെ പോലീസ് ലാത്തി വീശി. തിക്കിലും തിരക്കിലും പെട്ടും പോലീസിന്റെ നടപടിയിലും നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിനും എതിരെയാണ് ഉടമകൾക്കെതിരെ പോലീസ് നടപടിയെടുത്തത്.
പഴയ നോട്ടുമായി എത്തുന്ന ആദ്യ നൂറുപേർക്ക് ഷൂവും തുടർന്നുള്ള നൂറുപേർക്ക് വാച്ചും നൽകുമെന്ന വാഗ്ദാനം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പുലർച്ചെയെത്തിയ ഏതാനും പേർക്ക് മാത്രം ഷൂ നൽകാൻ കഴിഞ്ഞെങ്കിലും ശേഷമെത്തിയ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്ഥാപനത്തിന് സാധിച്ചില്ല.
The post പഴയ ഒരുരൂപാ നോട്ടിന് സൗജന്യ ഷൂ; കോഴിക്കോട് മാനാഞ്ചിറയിൽ വൻ സംഘർഷവും ലാത്തിച്ചാർജും appeared first on Express Kerala.




