
കോഴിക്കോട്: ഫ്രാൻസിസ് റോഡിലെ സെയ്ന്റ് പാട്രിക്ക് പള്ളിക്ക് തീവെച്ച കേസിൽ ഒഡീഷ സ്വദേശി ജയന്ത് നായിക് (33) അറസ്റ്റിലായി. നഗരത്തിലെ ഒരു ഹോട്ടലിൽ ക്ലീനിങ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പള്ളിയിലെ മതബോധന ഓഫീസും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുമാണ് പ്രതി കത്തിച്ചത്. മതിൽ ചാടിക്കടന്നെത്തിയ പ്രതി തീയിടുന്നത് പള്ളിയിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. പ്രതി ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. പുഷ്പാ ജങ്ഷന് സമീപത്തുനിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. തീപ്പിടിത്തത്തിൽ പള്ളിയുടെ ഓട് മേഞ്ഞ മേൽക്കൂര പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക കണക്ക്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ക്രൈം സ്ക്വാഡും ചെമ്മങ്ങാട് ഇൻസ്‌പെക്ടർ ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവുമാണ് കേസ് അന്വേഷിച്ചത്.
The post കോഴിക്കോട് സെയ്ന്റ് പാട്രിക്ക് പള്ളിക്ക് തീവെച്ച സംഭവം; ഒഡീഷ സ്വദേശി പിടിയിൽ appeared first on Express Kerala.




